രാജ്യാന്തരം
മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാൾ ജൂൺ 28ന്
ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്‌ചയും ബലിപെരുന്നാൾ 28 ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും.
ഞായറാഴ്ച വൈകീട്ട് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിശ്വാസികൾ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ ഒരുമിച്ചുകൂടുകയും ചെയ്‍തു.
മാസപ്പിറവി ദൃശ്യമായതോടെ അറഫാ സംഗമം ജൂൺ 27നും ബലി പെരുന്നാള്‍ ജൂണ്‍ 28നും നിശ്ചയിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി. ഒമാനിലും ബലി പെരുന്നാള്‍ ജൂണ്‍ 28ന് തന്നെയായിരിക്കുമെന്ന് രാജ്യത്തെ മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. മതകാര്യ മന്ത്രാലയത്തില്‍ നടന്ന യോഗത്തിന് ശേഷം മാസപ്പിറവി നിരീക്ഷണ സമിതി ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കുയും ചെയ്‍തു. പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസ്മരണയിലാണ് മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷം ലോകമെമ്പാടും കൊണ്ടാടുന്നത്.
അതേസമയം കേരളത്തിൽ ബലിപെരുന്നാൾ 29 (വ്യാഴം) ന്. മാസം കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിനാൽ നാളെ (19-06-2023) ദുൽഖഅദ് 30 പൂർത്തിയാക്കി 20-06-2023 ചൊവ്വ ദുൽഹിജ്ജ 01 ആയും അതനുസരിച്ച് ബലിപെരുന്നാൾ 29-06-2023 (വ്യാഴം) നും ആയിരിക്കുമെന്ന് ഖാളിമാരായ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു.