രാജ്യാന്തരം
അബുദാബിയിൽ 24 കോടി രൂപ മുടക്കിൽ സിഎസ്ഐ പള്ളി; ക്ഷേത്രത്തിന് എതിര്‍വശത്ത്
അബുദാബിയില്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്‌ഐ)യുടെ പുതിയ പള്ളി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ചയായിരുന്നു പള്ളിയുടെ ഉദ്ഘാടനം. സിഎസ്‌ഐയുടെ മധ്യകേരള മഹായിടവക ബിഷപ്പ് റവ: ഡോ. മലയില്‍ സാബു കോശി ചെറിയാനാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ആരാധാനാലയം പണിയുന്നതിന് ആവശ്യമായ സ്ഥലം നല്‍കിയ യുഎഇ ഭരണാധികാരികളോട് നന്ദി അറിയിക്കുന്നതായി ബിഷപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അബു മുറൈകയില്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ സമ്മാനിച്ച 4.37 ഏക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. 11 മില്യൺ ദിർഹം (ഏകദേശം 24.98 കോടി രൂപയാണ്) പള്ളിയുടെ നിർമ്മാണ ചെലവ്. ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന് എതിര്‍വശത്തായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഫെബ്രുവരി 14നാണ് ബാപ്‌സ് ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.
“പള്ളിയുടെ എതിര്‍വശത്ത് ഒരു ഹിന്ദു ക്ഷേത്രമാണ്. ക്ഷേത്രത്തില്‍ നിന്ന് നോക്കിയാല്‍ ഈ പള്ളിയും കാണാം. ഇതിനെല്ലാമുപരി ഇതൊരു മുസ്ലീം രാജ്യം കൂടിയാണ്. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന യുഎഇയുടെ വിശാലമനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലോകത്തിന് തന്നെ വലിയൊരു സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്,” എന്നും ബിഷപ്പ് പറഞ്ഞു.
മാലാഖയുടെ ചിറകുകള്‍ പോലെയാണ് പള്ളിയുടെ പുറത്തെ രൂപകല്‍പ്പന. ഈജിപ്ഷ്യന്‍ ആര്‍ക്കിടെക്റ്റായ മഹേര്‍ ലാമിയാണ് ഇത് രൂപകല്‍പ്പന ചെയ്തത്. ക്രിസ്ത്യന്‍ ആര്‍ക്കിടെക്റ്റ് എന്ന ഖ്യാതി നേടിയയാളാണ് ലാമി. നിരവധി കൊട്ടാരങ്ങള്‍, ടവര്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയും ഇദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
പള്ളിയുടെ പ്രധാന ഹാള്‍ വൃത്താകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇടവക വികാരി റവ. ലാല്‍ജി എം ഫിലിപ്പ് പറഞ്ഞു. “ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ആശയത്തിലാണ് ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ദൈവ സ്‌നേഹം എല്ലാവരിലേക്കും എന്ന സന്ദേശമാണ് ഇതിലൂടെ സ്ഫുരിക്കുന്നത്,” വികാരി ഫിലിപ്പ് പറഞ്ഞു.ബൈബിളിലെ പ്രധാന സംഭവങ്ങള്‍ ചിത്രീകരിക്കുന്ന ഗ്ലാസ് ജനാലകളും പ്രധാന ഹാളിലുണ്ട്. ഇടവകയ്ക്ക് കീഴില്‍ അബുദാബിയില്‍ മാത്രം 750 അംഗങ്ങളാണുള്ളത്. യുഎഇയില്‍ ഉടനീളം 5000 അംഗങ്ങളുമുണ്ട്.
880 ലധികം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.
“പ്രധാന പ്രാര്‍ത്ഥനാ ഹാളില്‍ 600 പേരെ ഉള്‍ക്കൊള്ളാനാകും. ബാല്‍ക്കണിയില്‍ 150ഓളം പേര്‍ക്കും ഇരിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഇരിക്കാനുള്ള പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്,” അബുദാബിയിലെ സിഎസ്‌ഐ ഇടവക സെക്രട്ടറി ജോണ്‍സണ്‍ തോമസ് പറഞ്ഞു. രണ്ട് ഹാന്‍ഡ്‌മെയ്ഡ് ബൊഹീമിയന്‍ ക്രിസ്റ്റല്‍ നിലവിളക്കുകളും പള്ളിയ്ക്കുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്.
പള്ളിയുടെ നിര്‍മ്മാണ പദ്ധതിയ്ക്ക് നേതൃത്വം നല്‍കാനായി 50 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരുന്നത്. പള്ളി നിര്‍മ്മാണ കമ്മിറ്റിയിലെ പ്രധാന അംഗങ്ങളായ ജോര്‍ജ് മാത്യു, ചെറിയാന്‍ വര്‍ഗ്ഗീസ്, ബിജു ജോണ്‍ എന്നിവര്‍ ഉദ്ഘാടന ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
ഞായറാഴ്ച ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിദ്ധ്യത്തിലാണ് പള്ളി ഉദ്ഘാടനം ചെയ്തത്. നന്ദി അറിയിക്കല്‍ വേളയില്‍ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിലെ പ്രതിനിധികളും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അംഗങ്ങളും പങ്കെടുത്തിരുന്നു.
മെയ് അഞ്ച് മുതല്‍ പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ ആരംഭിക്കും. എല്ലാ മതസ്ഥര്‍ക്കും പള്ളിയില്‍ പ്രവേശമുണ്ടായിരിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.