കേരളം
ആംബുലൻസ് അപകടം; ചികിത്സയിലിരുന്ന കുട്ടിയും മരിച്ചു
വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. അപകടത്തിൽ മരിച്ച പിരപ്പൻകോട് സ്വദേശി ഷിബുവിന്റെ മകൾ അലംകൃത (4) ആണ് മരിച്ചത്. ഗോകുലം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.
തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നതിനാൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിയ്ക്കാനായില്ല. എട്ടാം തീയതി പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ അച്ഛൻ ഷിബു മരിച്ചിരുന്നു.
അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ചാണു വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു (36) മരിച്ചത്. കട്ടപ്പനയിൽനിന്ന് രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പൊലീസ് അറിയിച്ചത്.
രാവിലെ ഇരുവരും വെഞ്ഞാറമൂട്ടിൽ മെഡിക്കൽ ലാബിനു മുന്നിൽ റിസൾട്ട് വാങ്ങാനായി ബൈക്കിൽ ഇരിക്കവെയാണ് നിയന്ത്രണം വിട്ടു വന്ന ആംബുലൻസ് ഇടിച്ച് തെറിപ്പിച്ചത്. രാവിലെ 6.30 മണിയോടെയായിരുന്നു അപകടം.
ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന് സമീപം രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് വന്നിടിച്ചത്.