രാജ്യാന്തരം
സമാധാന ചര്‍ച്ച നടക്കുന്നതിനിടെ റഷ്യ ശക്തമായി ഷെല്ലാക്രമണം നടത്തി; യുക്രൈനിൽ റഷ്യയുടെ വന്‍ സൈനികവ്യൂഹം
റഷ്യന്‍ സൈന്യം ഉക്രെയ്നിനുനേരെ ഷെല്ലാക്രമണം ശക്തമാക്കിയതായി ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ സ്ഥിരീകരണം. തിങ്കളാഴ്ച നടന്ന ചര്‍ച്ചകളില്‍ കീഴടങ്ങാന്‍ തന്റെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറയുന്നു. ‘നമ്മുടെ പ്രദേശമായ നമ്മുടെ നഗരങ്ങളില്‍ ബോംബാക്രമണത്തിന്റെയും ഷെല്ലാക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് നമ്മള്‍ അവരുമായി ചര്‍ച്ചകള്‍ നടത്തുന്നത്. ചര്‍ച്ചാ പ്രക്രിയയുമായി ഷെല്ലിംഗിന്റെ സമന്വയം വ്യക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷെല്ലാക്രമണം നടത്തുന്നതിലൂടെ നമ്മളെ സമ്മര്‍ദ്ദത്തിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.’
അതേസമയം, മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളുടെ വിശദാംശങ്ങളൊന്നും പ്രസിഡന്റ് നല്‍കിയില്ല. എന്നാല്‍ ‘ഒരു വശം പരസ്പരം റോക്കറ്റ് പീരങ്കികള്‍ കൊണ്ട് ഇടിക്കുമ്ബോള്‍ യാതൊരു ഇളവും നല്‍കാന്‍ ഉക്രെയ്ന്‍ തയ്യാറല്ല’ എന്ന് അദ്ദേഹം പറയുന്നു. സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി റഷ്യയുടെ സൈന്യവ്യൂഹം നീങ്ങുകയാണ്. കീവിന് വടക്ക് ഭാഗത്തായി 64 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന റഷ്യന്‍ സൈനിക വാഹനവ്യൂഹത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. മാക്സര്‍ ടെക്നോളജീസിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതിനിടെ, യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നതിന് യുക്രൈന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം യുക്രൈന്‍ അര്‍ഹിക്കുന്നുണ്ടെന്ന് സെലെന്‍സ്‌കി പ്രതികരിച്ചു അംഗത്വം അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ യൂണിയന് യുക്രൈന്‍ കത്ത് നല്‍കി. അഞ്ച് ദിവസമായി യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 350 യുക്രൈന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളുടെ പട്ടിക യുക്രൈന്‍ പുറത്ത് വിട്ടു. അതിനിടെ, റഷ്യയില്‍ നിന്നും മടങ്ങാന്‍ തങ്ങളുടെ പൗരന്മാരോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
ബെലാറസിലെ യുഎസ് എംബസ്സിയും അമേരിക്ക അടച്ചു. യുദ്ധത്തെ തുടര്‍ന്ന് നാല് ലക്ഷത്തോളം പേരാണ് അഭയാര്‍ത്ഥികളായി രാജ്യം വിട്ടത് എന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. ഭൂരിപക്ഷം പേരും പോളണ്ടിലേക്കാണ് ജീവനും കൊണ്ട് രക്ഷപ്പെടുന്നത്. റഷ്യയ്ക്ക് എതിരെ യുഎന്‍ പൊതുസഭയില്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. റഷ്യന്‍ സൈന്യം മടങ്ങണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസ് ആവശ്യപ്പെട്ടു. സാറ്റലൈറ്റ് ചിത്രം അനുസരിച്ച് വാഹനവ്യൂഹം വടക്കുകിഴക്കന്‍ യുക്രൈനിലെ ഇവാന്‍കിവില്‍ നിന്ന് തലസ്ഥാനമായ കീവ് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.
ടാങ്കുകള്‍, റോക്കറ്റ് വിക്ഷേപിണികള്‍ എന്നിവയും ഇന്ധനടാങ്കുകളും അടക്കമുള്ള വാഹനങ്ങളുമായാണ് ഷെവ്‌ചെങ്ക റോഡ് വഴി കീവിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആദ്യം വാഹനവ്യൂഹത്തിന് പതിനേഴ് മൈല്‍ നീളം വരുമെന്നായിരുന്നു മാക്സര്‍ പറഞ്ഞത്. പിന്നീട് അത് നാല്‍പ് മൈല്‍ നീളമുണ്ടെന്ന് അവര്‍ തിരുത്തി. കീവിലെ അന്റോനാവ് കാര്‍ഗോ വിമാനത്താവളത്തിന് സമീപത്ത് നിന്ന് വന്‍ തോതില്‍ പുക ഉയരുന്നതിന്റെ മറ്റൊരു സാറ്റലൈറ്റ് ചിത്രം കൂടി കമ്ബനി പുറത്തുവിട്ടിട്ടുണ്ട്.
യുക്രൈനിന്റെ അയല്‍രാജ്യമായ ബെലാറുസിന്റെ അതിര്‍ത്തിയിലുള്ള പ്രിപ്യാത് നദീതീരത്തായിരുന്നു യുദ്ധം അവസാനിപ്പിക്കാനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നത്. യുദ്ധമാരംഭിച്ചതിനുശേഷമുള്ള ആദ്യത്തെ ചര്‍ച്ചയാണിത്. വെടിനിര്‍ത്തല്‍ എന്ന ആവശ്യമാണ് ചര്‍ച്ചയില്‍ യുക്രൈന്‍ മുന്നോട്ടുവെച്ചത്. ആണവായുധസേനയോടു സജ്ജമായിരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ ആവശ്യപ്പെടുകയും റഷ്യയ്ക്ക് ആണവായുധങ്ങള്‍ വിന്യസിക്കാന്‍ പാകത്തില്‍ ബെലാറുസ് നയം മാറ്റുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച.