കേരളം
രാഷ്ട്രദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടർ എം. ജെ. ശ്രീജിത്ത് അന്തരിച്ചു
രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം. ജെ ശ്രീജിത്ത്(36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു ശ്രീജിത്തിന്‍റെ അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി എട്ടു മണിക്ക് മീനാങ്കലിലെ സ്വവസതിയില്‍ നടക്കും. രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോർട്ടർ എം.ജെ. ശ്രീജിത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി തലസ്ഥാന നഗരിയിലെ വാര്‍ത്താ ലോകത്ത് ശ്രദ്ധ നേടിയ ഒട്ടനവധി വാർത്തകൾ ശ്രീജിത്തിലൂടെ പുറത്തുവന്നു. ശ്രീജിത്തിന്റെ നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകളും പോലീസ് സ്‌റ്റോറികളും ഏറെ ശ്രദ്ധ നേടിയിരുന്നു.
മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ; അഖില. ഏകമകള്‍ ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസിലെ മുൻ ചീഫ് കാമറാമാൻ അയ്യപ്പന്‍ ഭാര്യാപിതാവാണ്.
സംസ്ഥാനത്തെ മാധ്യമരംഗത്ത് ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് ഒമ്പതിനാണ് മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് അന്തരിച്ചത്. അദ്ദേഹത്തിന് 42 വയസായിരുന്നു. കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യുമോണിയ ബാധിതനായ അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെയ് ഒമ്പതിന് പുലർച്ചെ രണ്ടിന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.
കോവിഡ് കാലത്ത് റിപ്പോർട്ടിങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു. കോവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 2005ൽ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവർത്തനത്തിന് തുടക്കം കുറിച്ചയാളാണ് വിപിൻ ചന്ദ്. 2012 മുതൽ മാതൃഭൂമി ന്യൂസിൽ പ്രവർത്തിച്ചുവരികയാണ്. പറവൂർ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ ശ്രീദേവി, മകൻ മഹേശ്വർ.