രാജ്യാന്തരം
യുദ്ധത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം; റഷ്യയില്‍ 1700 പേര്‍ കസ്റ്റഡിയില്‍
യുക്രൈനില്‍ റഷ്യയുടെ ആക്രമണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമായി. പാരീസിലും ന്യൂയോര്‍ക്കിലും പ്രകടനങ്ങള്‍ നടന്നു. യുക്രൈന്‍ അധിനിവേശത്തിനെതിരെ റഷ്യയിലും യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ നടന്നു. മോസ്‌കോയില്‍ അടക്കം നിരവധി നഗരങ്ങളില്‍ ജനം തെരുവിലിറങ്ങി. റഷ്യയില്‍ പ്രതിഷേധത്തിന് ശ്രമിച്ച 1700 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മോസ്‌കോയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം, രാജ്യത്തെ രക്ഷിക്കാനാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ ആക്രമണം നടത്തിയതെന്ന പുടിന്റെ വാദം തള്ളി. യുക്രൈന്‍ ജനത ക്ഷമിക്കണം. യുദ്ധം അടിച്ചേല്‍പ്പിക്കുന്നവര്‍ക്കൊപ്പം തങ്ങളില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍ പുതിയ ഹിറ്റ്‌ലര്‍ ആണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
റഷ്യയിലെ 53 നഗരങ്ങളിലായി 1902 പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതില്‍ 940 പേരും മോസ്‌കോയില്‍ നിന്നാണ് പിടിയിലായത്. മനുഷ്യന്റെ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്ക് ഏറെനാള്‍ വേദിയായ റോമിലെ കൊളോസിയം യുക്രൈന് പിന്തുണയുമായി നീലയും മഞ്ഞയും നിറങ്ങളില്‍ ഇന്നലെ രാത്രി പ്രകാശിച്ചു. യുക്രൈന്‍ പതാകയുടെ നിറങ്ങളാണിത്.