കേരളം
എറണാകുളം ജില്ലയില്‍ അമൃതം പൊടി വിതരണം നിര്‍ത്തി
എറണാകുളം ജില്ലയിലെ അങ്കണവാടികളിൽ നിന്നുള്ള അമൃതം പൊടിയുടെ വിതരണം താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ നിർദേശം. അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യസുരക്ഷാ വകുപ്പ്, കുടുംബശ്രീ, ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിതരണം താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനമായത്.
നിലവിൽ അങ്കണവാടികളിലേക്കായി വിതരണം ചെയ്തിട്ടുള്ള പാക്കറ്റുകൾ പരിശോധിച്ച് റിപ്പോർട്ട് വരുന്നതുവരെ വിതരണം നിർത്തിവെക്കും. പരാതിയുണ്ടായ ബാച്ചിൽ ഉൾപ്പെട്ട പാക്കറ്റുകളിൽ വിതരണം ചെയ്തവ തിരിച്ചെടുക്കാനും നിർദേശമുണ്ട്. എല്ലാ അമൃതം പൊടി നിർമാണ യൂണിറ്റുകളിലും പരിശോധന നടത്തും. ഇവിടെ നിന്നുള്ള സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ഇതിന്റെ പരിശോധനാ ഫലം വേഗത്തിലാക്കാൻ കാക്കനാട്ടെ റീജനൽ അനലിറ്റിക്കൽ ലാബ് അധികൃതരോടും നിർദേശിച്ചു. അമൃതം പൊടി നിർമിക്കുന്ന യൂണിറ്റുകൾ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.