കേരളം
രാമനാട്ടുകര വാഹനാപകടത്തില്‍ ദുരൂഹത; 3 വാഹനങ്ങളിലായി 15 പേര്‍
രാമനാട്ടുകരയിലെ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്ത് ഇടനിലക്കാർ. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഈ വിവരം പോലീസ് അനൗദ്യോഗികമായി നൽകുന്നത്. ഏകദേശം 15 വാഹനങ്ങൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായും പോലീസ് പറയുന്നുണ്ട്. എന്നാൽ, ഇക്കാര്യങ്ങളൊന്നും പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങാൻ വന്നവരും ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ, ചേസിങ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ, അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് സ്വർണമോ മറ്റോ കണ്ടെടുത്തിട്ടില്ല. അപകടമുണ്ടായ ഉടൻ ഇവിടെയെത്തിയ മറ്റൊരു സംഘം സ്വർണം മാറ്റിയിട്ടുണ്ടോ എന്നകാര്യവും സംശയിക്കുന്നുണ്ട്.
Also read: കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഈ സംഘങ്ങൾ സ്വർണക്കടത്ത് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നതെന്നും സൂചനയുണ്ട്. ചരൽ ഫൈസൽ എന്നയാൾക്ക് എസ്കോർട്ട് പോവുകയായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതിനാൽ ആരാണ് ചരൽ ഫൈസൽ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്.
വാഹനാപകടവുമായി ബന്ധപ്പെട്ട് നിലവിൽ ആറു പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അപകടത്തിൽമരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്നവരാണ് ഇവർ. കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും ഇതിനിടെ അപകടത്തിൽപ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവർ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവരുടെ മൊഴി.
പിന്നീട് അപകടമുണ്ടായെന്ന വിവരം ലഭിച്ചതനുസരിച്ചാണ് തങ്ങൾ അപകടസ്ഥലത്ത് എത്തിയതെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ ആരെ കൂട്ടിക്കൊണ്ടുപോകാൻ എത്തി എന്ന ചോദ്യത്തിന് ഇവരാരും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം. മാത്രമല്ല, അപകടത്തിൽ മരിച്ച ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത്, അതിരാവിലെ ഒരാളെ സ്വീകരിക്കാന്‍ മാത്രം പതിനഞ്ചുപേര്‍ പാലക്കാടുനിന്ന് കരിപ്പുര്‍ വിമാനത്താവളത്തില്‍ എത്തി എന്നത് സംശയാസ്പദമാണെന്നാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എ.വി. ജോര്‍ജ് പ്രതികരിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ, നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ ആയതിനാല്‍ അവര്‍ക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ആവശ്യവുമില്ല. മൂന്നുവാഹനങ്ങളും ഈ ഭാഗത്തേക്ക് വന്നിട്ടുള്ളതായും പോലീസിന് ബോധ്യം വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിറ്റി പോലീസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്.