കേരളം
ശമ്പള പ്രതിസന്ധി; സർക്കാർ സഹായം തേടി കെഎസ്ആർടിസി
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്മെന്റ് വീണ്ടും സര്‍ക്കാര്‍ സഹായം തേടുന്നു. 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധന വകുപ്പിന് അപേക്ഷ നല്‍കും. ശമ്പളം ഇന്ന് മുതല്‍ ഗഡുക്കളായി നല്‍കാനും ആലോചനയുണ്ട്.
അതിനിടെ സിഐടിയുവിന് പിന്നാലെ എഐടിയുസിയും ബിഎംഎസും ഇന്ന് മുതല്‍ പ്രത്യക്ഷ സമരം തുടങ്ങും. 28ന് സിഐടിയു പ്രഖ്യാപിച്ച പണിമുടക്കിന് മുന്‍പ് പ്രശ്നപരിഹാരം കാണാനാണ് ശ്രമം. മാര്‍ച്ചിലെ ശമ്പളത്തിനായുള്ള ജീവനക്കാരുടെ കാത്തിരിപ്പ് ഏപ്രില്‍ പാതി പിന്നിട്ടും തുടരുകയാണ്.
ജോലി ചെയ്ത് 47 ദിവസമായിട്ടും കൂലിയില്ലാത്ത ദയനീയാവസ്ഥ. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് ശമ്പളത്തിന് വേണ്ടി ഇടത് യൂണിയന്‍ തന്നെ സമരത്തിനിറങ്ങുന്നത്. മുപ്പത് കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 75 കോടിയുണ്ടങ്കിലെ ശമ്പളത്തിന് തികയുകയുള്ളൂ.
അതുകൂടി ഉടന്‍ തരണമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ അനുവദിച്ച മുപ്പത് കോടി ഇന്ന് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തും. അതുപയോഗിച്ച് ഗഡുക്കളായി ശമ്പളം നല്‍കാനും ആലോചനയുണ്ട്.