കേരളം
കർണാടകയുമായി പോരാട്ടത്തിനില്ല; എന്നാൽ ഡൊമൈന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല; കെഎസ്ആർടിസി
കർണാടക റോഡ് ട്രാൻസ്പോർടുമായി നടത്തിയ നിയമനടപടികളിൽ വിജയം നേടിയ കെഎസ്ആർടിസി കർണാടക സർക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെഎസ്ആർടിസി തയ്യാറല്ലെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു.
കർണാടക സംസ്ഥാനവുമായി ഇക്കാര്യത്തിൽ ഒരു തുറന്ന പോരാട്ടമോ മത്സരമോ ആവശ്യമില്ല. ഫെഡറൽ സംവിധാനത്തിൽ രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ അങ്ങനെ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. ഈ വിഷയം ഇരുസംസ്ഥനങ്ങൾ തമ്മിൽ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റേയും കെഎസ്ആർടിസിയുടേയും ആവശ്യം. ഈക്കാര്യത്തിൽ ഒരു സ്പർദ്ധയ്ക്കും
ഇടവരാതെ , സെക്രട്ടറിമാർ തലത്തിലും , ആവശ്യമെങ്കിൽ മന്ത്രിമാർ തലത്തിലും ചർച്ച നടത്തും.
എന്നാൽ ഈ വിവരം ഔദ്യോഗികമായി കർണാടകയെ അറിയിക്കും. അതിനേക്കാൽ ഉപരി കെഎസ്ആർടിസിക്ക് ഇത് കൊണ്ട് നേരിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട്, യാത്രാക്കാർ ഓൺലൈനിൽ ടിക്കറ്റിനായി സെർച്ച് ചെയ്യുമ്പോൾ കെഎസ്ആർടിസി എന്ന ഡൊമെന്റെ പേര് കർണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവൻ കർണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച് ലാഭകരമായിട്ടുള്ള അന്തർ സംസ്ഥാന സർവ്വീസുകൾ ബംഗുളുരുവിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കർണാടകയ്ക്കാണ് ആ ഇനത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നത് കെഎസ്ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് KSRTC.IN , KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്ക്സിന്റെ ഉത്തരവ് വെച്ച് കെഎസ്ആർടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കും. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച ചെയ്യുന്നത് കെഎസ്ആർടിസിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അതിന് സന്നദ്ധമല്ല എന്ന വിവരം വളരെ നയപരമായി കേരളം കർണാടകയെ അറിയിക്കും.
ഇക്കാലത്ത് ഓൺലൈനിൽ കൂടിയുള്ള ബിസിനസ് കൂടെ നടത്താതെ കെഎസ്ആർടിസിക്ക് പിടിച്ചു നിൽക്കാനാകില്ല. അല്ലാതെ ലോഗോയും മറ്റു കാര്യങ്ങളിൽ ചർച്ച ചെയ്ത് സമവായത്തിലേക്ക് എത്താൽ ശ്രമിക്കും. കർണാടക കേരളത്തിലേക്കും, കേരളം കർണാടകയിലേക്കും യാത്രാക്കാര്യത്തിൽ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്. അതിനാൽ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങൾ എല്ലാം മുൻനിർത്തി മറ്റു കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും എന്നാൽ ഓൺലൈൻ ഡൊമെന്റെ കാര്യത്തിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിഎംഡി അറിയിച്ചു.