കേരളം
ഇപ്പോൾ നന്നായില്ലെങ്കിൽ KSRTC ഒരിക്കലും നന്നാകില്ല; CMD ബിജു പ്രഭാകർ വീഡിയോ സീരീസിൽ
കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന് സിഎംഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയിൽ എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. ജീവനക്കാർക്ക് പ്രഥമ പരിഗണന നൽകി. കൊവിഡ് കാലത്ത് പോലും ശമ്പളം ഉറപ്പാക്കി. ജീവനക്കാരുടെ കടം വീട്ടാൻ ശ്രമിച്ചു. ആനുകൂല്യങ്ങൾ തിരിച്ചു കൊണ്ട് വന്നു. പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
അംഗീകൃത യൂണിയനുകളുമായി നല്ല ബന്ധമാണുള്ളത്. സമരങ്ങളെ എതിർത്തിട്ടില്ല. പ്രകോപനപരമായ രീതിയിൽ പെരുമാറിയിട്ടില്ല. കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താൻ അല്ല. ഒരു വിഭാഗം ജീവനക്കാർ കൃത്യമായ അജണ്ടയോടെ പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. കെ.എസ്.ആർ.ടി.സിയുടെ ഫേസ്ബുക്ക് പേജിൽ പുറത്തിറക്കിയ വിഡിയോയിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
ചിലർ എന്തും പറയാം എന്ന തലത്തിലേക്ക് എത്തി. യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളിൽ ബോർഡ് പതിപ്പിച്ചു. അവർക്കെതിരെ നടപടി സ്വീകരിച്ചില്ല. സമരം നടത്തിയ യൂണിയനുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. കെഎസ്ആർടിസി എന്തുവന്നാലും നന്നാക്കണം എന്നാണ് സർക്കാർ നിലപാട്. വരുമാനത്തിൽനിന്ന് ശമ്പളം കൊടുത്തശേഷം ബാക്കി ചെലവുകൾ നോക്കിയാൽപോരെ എന്നാണ് ചിലരുടെ വാദം. ഡീസലടിച്ചാലേ വണ്ടി ഓടൂ. വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാന്‍ പൈസ കിട്ടൂ. ഡിഡി നേരത്തെ കൊടുത്താലേ ഡീസൽ കിട്ടൂ. 200 കോടിരൂപ പ്രതിമാസ വരുമാനമുണ്ടെങ്കിൽ 50 കോടിരൂപ ഡീസലിനുപോകും. ബാങ്കുകളിലെ ലോൺ തിരിച്ചടവ് 30 കോടിരൂപയാണ്. 5 കോടിരൂപ ബാറ്റയ്ക്കായി പോകും. സ്പെയർപാട്സും മറ്റു ചെലവുകളും ചേർത്ത് 25 കോടിരൂപ വേണം. 40 കോടിരൂപയാണ് പിന്നെ ശേഷിക്കുന്നത്. ശമ്പളം കൊടുക്കാൻ പ്രതിമാസം 91.92 കോടിരൂപ വേണം. സർക്കാർ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാന്‍ കഴിയൂ.
വീഡിയോ ലിങ്ക്: https://fb.watch/lOoMZkUUh-/
പൈസ കയ്യിൽ വച്ചിട്ട് ശമ്പളം നൽകാത്തതല്ല എന്ന് എല്ലാവരും മനസിലാക്കണം. തെറ്റിദ്ധരിച്ച് വിമർശിക്കരുത്. താൻ സിഎംഡിയായിട്ട് ജൂണിൽ മൂന്നു വർഷമാകുന്നു. ട്രാൻസ്പോർട്ട് സെക്രട്ടറിയും സിഎംഡിയുമായി ഒരുദ്യോഗസ്ഥൻ പ്രവർത്തിക്കുന്നതും ആദ്യമാണ്. കെഎസ്ആർടിസിയെ മുന്നോട്ടു നയിക്കാൻ എല്ലാവരുടെയും പിന്തുണ സിഎംഡി അഭ്യർഥിച്ചു. കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ 5 ഭാഗങ്ങളായി യുട്യൂബിലൂടെ അവതരിപ്പിക്കാനാണ് എംഡിയുടെ ശ്രമം.