ക്രൈം
ഇടുക്കിയിലെ കൈവെട്ട് കേസ്; വീട്ടമ്മ സ്ഥിരം പ്രശ്നക്കാരിയെന്ന് റിപ്പോർട്ട്
ഇടുക്കി അണക്കരയിൽ അയൽവാസിയായ യുവാവിന്റെ കൈവെട്ടിയ സംഭവത്തിൽ പ്രതിക്കെതിരെ യുവാവിന്റെ ബന്ധുക്കൾ. ജോമോളും കുടുംബവും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്ന് മനുവിന്റെ ഭാര്യ ദിവ്യ പറഞ്ഞു.
അയൽക്കാരുമായി എപ്പോഴും വഴക്കുണ്ടാക്കും. നേരത്തേ ജോമോളുടെ ഭർത്താവ് അയൽവാസിയെ വെട്ടിയിരുന്നു. പക്ഷെ കേസ് ഒന്നും ഉണ്ടായില്ല. കൊല്ലാൻ ഉദ്ദേശിച്ച് തന്നെയാണ് ജോമോൾ മനുവിനെ വെട്ടിയതെന്നും ദിവ്യ ആരോപിച്ചു. ജോമോള്‍ മുമ്പ് തന്റെ അച്ഛന്റെ കൈ വെട്ടിയിട്ടുണ്ടെന്ന് മനുവിന്റെ സുഹൃത്തും ആരോപിക്കുന്നു.
Akso read: മാലിന്യം ഇട്ടതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തിയറ്റു
റോഡില്‍ മാലിന്യം വലിച്ചെറിയുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൈ വെട്ടിയതെന്ന് മനുവിന്റെ സുഹൃത്ത് ജിബിൻ പറയുന്നു. പ്രകോപനം ഇല്ലാതെയാണ് കൈവെട്ടിയത്. ജോമോള്‍ മുൻപ് തന്റെ അച്ഛന്റെ കൈ വെട്ടിയിട്ടുണ്ട്. ആ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ട് നടപടിയുണ്ടായില്ലെന്നും ജിബിൻ ആരോപിച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അണക്കര ഏഴാംമൈൽ സ്വദേശി മനുവിന്‍റെ കൈപ്പത്തിയാണ് അയൽവാസിയായ ജോമോൾ വെട്ടിയത്. മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കം ഒടുവിൽ കൈവെട്ടിൽ കലാശിക്കുകയായിരുന്നു.