കേരളം
കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കായുള്ള സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന് പച്ചക്കൊടി
ജീവനക്കാരാണ് കെഎസ്‌ആര്‍ടിസിയുടെ നെടുംതൂണുകളില്‍ ഒന്നെന്നും, ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണനല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍.
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യപരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന്റ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ജീവനക്കാരുടേയും, പെന്‍ഷന്‍കാരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചാണ് പ്രവര്‍ത്തിച്ചത്. ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ശമ്ബള പരിഷ്‌കണത്തിന് അനുവാദം നല്‍കിയ സര്‍ക്കാര്‍ അതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗം കേള്‍ക്കാനും തയ്യാറായി. പരിഷ്‌കാരങ്ങള്‍ എന്നും തൊഴിലാളികള്‍ക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.റ്റി.സിയില്‍ വിവിധ ആരോഗ്യ കാരണങ്ങളാല്‍ ആഴ്ചയില്‍ ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസി സിഎംഡി ഇത്തരത്തിലുള്ള പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 388 ജീവനക്കാരാണ് വിവിധ രോഗങ്ങളാല്‍ മരണപ്പെട്ടത്. ആരോഗ്യപരിപാലനം സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ വേണ്ടത്ര അറിവില്ലാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണം. ഇത് മാറ്റുന്നതിന് വേണ്ടി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവത്ക്കരണം നടത്താനും അവരുടെ ശാരീരികക്ഷമതയെക്കുറിച്ച് മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കപ്പുകള്‍ നടത്താനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രൊമോഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പുറത്തിറക്കിയത്. ഇതേ മാതൃകയില്‍ പൊലീസിനും രണ്ട് ബസുകള്‍ ചെയ്ത് നല്‍കണമെന്ന ആവശ്യവുമായി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും സമീപിച്ചതായും സിഎംഡി പറഞ്ഞു. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന് വേണ്ടി തയ്യാറാക്കിയ ബസ് പൂര്‍ണ്ണമായും പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നും കെഎസ്‌ആര്‍ടിസി തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് കെ.എസ്.ആര്‍.ടി.സിക്ക് ഏറ്റവും കൂടുതല്‍ ഡിപ്പോയും ജീവനക്കാരും ഉള്ളത്. 24 ഡിപ്പോകളും, പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പും കൂട്ടി 25 യൂണിറ്റ് ഉള്ള ഇവിടെ 7000 രത്തോളം ജീവനക്കാരുണ്ട്. ഇവരുടെ മെഡിക്കല്‍ ചെക്കപ്പിന് വേണ്ടിയാണ് മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിച്ചത്. ഇതിനായി ഒരു ബസിനെ രൂപമാറ്റം വരുത്തി ഡോക്ടര്‍, നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരോടൊപ്പം ഒരു പരിശോധന ലാബ് കൂടെ സജ്ജീകരിച്ച് ഓരോ ഡിപ്പോകളിലും എത്തി 30 ഓളം ടെസ്റ്റുകള്‍ നടത്തും. മറ്റ് ജില്ലകളില്‍ ഇത്തരത്തില്‍ തന്നെയുള്ള പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് മെമ്ബര്‍ സി.വി. വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തമ്ബാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം ടി സുകുമാരന്‍, എച്ച്‌എല്‍എഫ്പിപിടി പ്രോഗ്രാം മാനേജര്‍ കോ ഓര്‍ഡിനേറ്റര്‍ വിമല്‍ രവി, യൂണിയന്‍ പ്രതിനിധികളായി വി. ശാന്തകുമാര്‍ ( കെഎസ്‌ആര്‍ടിഇഎ, സിഐടിയു), ഡി. അജയകുമാര്‍(ടിഡിഎഫ്), കെ.എല്‍ രാജേഷ് ( കെഎസ്ടിഇഎസ് ബിഎംഎസ്), ഡിടിഒ ആര്‍ . രാജീവ് എന്നിവര്‍ പങ്കെടുത്തു.