കേരളം
അഖിലയുടെ സ്ഥലംമാറ്റ ഉത്തരവ് കെഎസ്ആര്‍ടിസി റദ്ദാക്കി
ശമ്പളമില്ലാത്ത നാല്‍പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ചതിന് വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി കെഎസ്ആര്‍ടിസി റദ്ദാക്കി. ശമ്പളം കിട്ടാതെ വന്നതോടെ ദുരിതത്തിലായി എന്ന് കാണിച്ച് വൈക്കം ഡിപ്പോയിലെ അഖില എസ് നായരാണ് ഡ്യൂട്ടിക്കിടെ പ്രതിഷേധിച്ചത്.
അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് കെഎസ്ആര്‍ടിസി അഖിലയെ വൈക്കം ഡിപ്പോയില്‍ നിന്നും പാലായിലേക്കാണ് സ്ഥലംമാറ്റിയത്. കെഎസ്ആര്‍ടിസിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്.
കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ജോലി ചെയ്തത്. ഇവരുടെ ചിത്രം സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദയനീയാവസ്ഥ വലിയ ചര്‍ച്ചയാകുകയും ചെയ്തു.
അഖില അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാര്‍ഥം സ്ഥലം മാറ്റുന്നു എന്നുമാണ് കെഎസ്ആര്‍ടിസിയുടെ ഉത്തരവില്‍ പറയുന്നത്. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെയും മാനേജ്മെന്റിനെയും അപകീര്‍ത്തിപ്പെടുത്തിയെന്നതായിരുന്നു കെഎസ്ആര്‍ടിസിയുടെ നിലപാട്.
അതിനിടെ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡൽ കമ്മ്യൂണിസമെന്നും ‘തൊഴിലാളി വർഗ പാർട്ടിയെന്നതിനെക്കാൾ തൊഴിലാളി വിരുദ്ധ പാർട്ടി’യെന്നതാണ് സിപിഎമ്മിന് ചേരുന്ന തലവാചകമെന്നും മുരളീധരൻ വിമർശിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം.
സമരങ്ങളുടെ പേരിൽ നിയമസഭയടക്കം കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച ചരിത്രമുള്ള പാർട്ടി നയിക്കുന്ന സർക്കാരാണ് പ്രതിഷേധ ബാഡ്ജ് ധരിച്ചതിന് തൊഴിലാളിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചത്. പണിമുടക്കിയല്ല, പണിയെടുത്തു കൊണ്ടാണ് അഖില എസ്.നായർ പ്രതിഷേധിച്ചത്. തൊട്ടതിനും പിടിച്ചതിനും ദേശീയപണിമുടക്ക് പ്രഖ്യാപിച്ച് ജനത്തെ പെരുവഴിയിലാക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ടു പഠിക്കേണ്ട പ്രതിഷേധ രീതിയാണ് ഇതെന്നും മുരളീധരൻ പറഞ്ഞു.