കേരളം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിൽ സഭാപ്രതിനിധികൾക്കെതിരെ വിമർശനവുമായി സിപിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിൽ സഭാപ്രതിനിധികൾക്കെതിരെ വിമർശനവുമായി സിപിഐ. മണിപ്പൂരിനെക്കുറിച്ച് മൗനമെന്തെന്ന് ബിഷപ്പുമാർ മോദിയോട് ചോദിക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിഷപ്പുമാർ വിചാരധാര വായിക്കണമെന്നും വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരുമാണ് ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തിയത്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി സ്നേഹ യാത്ര സംഘടിപ്പിക്കുന്നതിനിടെയാണ് വിരുന്ന് സംഘടിപ്പിച്ചത്.
യേശു ഉയർത്തിയ മൂല്യങ്ങളും ജീവത്യാഗങ്ങളും ഓർക്കേണ്ട ദിനമാണിന്ന് എന്ന് പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നിൽ പറഞ്ഞു . യേശു കരുണയുടെയും സ്നേഹത്തിന്‍റെയും പാത കാണിച്ചു തന്നു. ഈ മൂല്യങ്ങള്‍ രാജ്യത്തിന്‍റെ വളർച്ചയ്ക്ക് വെളിച്ചമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം രാജ്യത്തിന് നൽകുന്ന സംഭവനകള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ തുടർന്നുള്ള വികസനങ്ങള്‍ക്ക് ക്രിസ്ത്യൻ സഭകളുടെ പിന്തുണയും തേടി.