കേരളം
സ്ഥലംമാറ്റം; പ്രതിഷേധ പോസ്റ്റുമായി കളക്ടർ രേണുരാജ്
സ്ഥലംമാറ്റ ഉത്തരവ് വന്നതിനു പിന്നാലെ പ്രതിഷേധ ചുവയുള്ള പോസ്റ്റുമായി എറണാകുളം കളക്ടർ ആയിരുന്ന രേണുരാജ്. ‘നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. ‘നീ വെറും പെണ്ണാണ്’ എന്ന് പറയുന്നിടത്താണ് പ്രതിഷേധം’ എന്ന വരികളാണ് വനിതാ ദിനാശംസയായി കളക്ടർ ബുധനാഴ്ച വൈകീട്ട് ഏഴരയോടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഏഴ് മാസവും 12 ദിവസവും ജില്ലയെ നയിച്ച കളക്ടർ രേണു രാജിന് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത് ബുധനാഴ്ചയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തത്തിൽ കോർപ്പറേഷനൊപ്പം ജില്ലാ ഭരണകൂടവും പുകഞ്ഞു പുകഞ്ഞ് കത്തുമ്പോഴാണ് രേണു രാജിനെ പുറത്തേക്ക് ചാടിച്ചത്. അതു വനിതാ ദിനത്തിൽ തന്നെയായി. വയനാട് ജില്ലാ കളക്ടറായിട്ടാണ് നിയമനം. എൻ.എസ്.കെ. ഉമേഷാണ് പുതിയ എറണാകുളം കളക്ടർ.
ഏഴ് ദിവസമായി ബ്രഹ്മപുരത്തെ തീയും പുകയും കൊച്ചിയെ ശ്വാസംമുട്ടിക്കുകയാണ്. തീയും പുകയും ശമിപ്പിക്കാൻ രേണു രാജിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും മറ്റും തീവ്രയജ്ഞം നടത്തുന്നതിനിടെ കളക്ടറെ സ്ഥലംമാറ്റിയതിൽ കളക്ടറേറ്റ് ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയർന്നു. ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വനിതാ ദിനത്തിലെ സ്ഥലംമാറ്റത്തിൽ പ്രതിഷേധം പുക പോലെ നീറിപ്പരന്നു. അതേസമയം ദിവസങ്ങൾ പിന്നിട്ടിട്ടും തീയും പുകയും നിയന്ത്രിക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന ആക്ഷേപവും ശക്തമാണ്.
സ്വമേധയാ കേസെടുത്ത ഹൈക്കോടതി ജില്ലാ കളക്ടർക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. തീപ്പിടിത്തത്തിൽ നിന്ന് കളക്ടർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു പറഞ്ഞ ഹൈക്കോടതി രണ്ടുദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്നു പറഞ്ഞിരുന്നോ എന്ന് ആരാഞ്ഞത് ജില്ലാ ഭരണകൂടത്തെ വെട്ടിലാക്കി.
തീപ്പിടിത്ത സാധ്യത നിലനിൽക്കുന്ന ബ്രഹ്മപുരത്ത് ഇതു മുന്നിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകൾ ജില്ലാ ഭരണകൂടം നടത്തിയില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ വർഷം ജൂലായ് 27-നായിരുന്നു ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി നിയമിച്ച മുൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിൽനിന്ന് രേണു രാജ് ചുമതല ഏറ്റെടുത്തത്.
അതേ സമയം രേണു രാജിനെ മാറ്റിയ സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തിൽ അല്ല സർക്കാർ തീരുമാനമെന്നാണ് മനസിലാക്കുന്നത്. കളക്ടർക്കെതിരെ പല വിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് യു ഡി എഫ് എം.എൽ.എമാരും പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനത്തോട് യോജിക്കുകയാണെന്ന് സതീശൻ വ്യക്തമാക്കി.