കേരളം
ഇത് ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല’, സർക്കാർ നിശ്ചയിച്ച നിരക്കിൽ ടെസ്റ്റ് തുടരണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ആർടിപിസിആർ ടെസ്റ്റ് 1700 രൂപയിൽ നിന്ന് 500 രൂപയാക്കിയത് വിശദമായ പഠനത്തിന് ശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റിന് 240 രൂപ മാത്രമാണ് ചെലവാകുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം ഇതൊരു അസാധാരണമായ സ്ഥിതിഗതിയാണെന്നും ഇത് ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ നിശ്ചയിച്ച നിരക്കിൽ തന്നെ ടെസ്റ്റ് നടത്തണം. അങ്ങനെയല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ ദുഷ്കരമായ ഘട്ടത്തിലൂടെയാണ് പോകുന്നത്. ഒരു വര്‍ഷത്തിലേറെയായി വിശ്രമമില്ലാതെ അധ്വാനിക്കുകയാണ്. പുതിയ വ്യാപനം തൊഴിൽ സമ്മര്‍ദ്ദം ഉയര്‍ത്തി. സമൂഹത്തിന്റെ ഐക്യവും പിന്തുണയും അവര്‍ അര്‍ഹിക്കുന്നു. അവരുടെ മനോവീര്യം കാക്കേണ്ടത് അനിവാര്യമാണ്.
ചെറിയ പിഴവുകൾക്കോ ബുദ്ധിമുട്ടുകള്‍ക്കോ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി പെരുമാറരുത്. ഒരു ദിവസം അഞ്ച് ലക്ഷത്തോളം മനുഷ്യരെ പരിപാലിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അവര്‍ നിറവേറ്റുന്നത്. അവരെ സഹായിക്കാനുള്ള ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം.ഒരു ദിവസം നാല് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ. കേരളത്തിൽ നിലവിൽ മൂന്ന് ലക്ഷത്തിലേറെ ആക്ടീവ് കേസുകളുണ്ട്.
ഇന്നലെ എറണാകുളത്ത് മാത്രം അരലക്ഷം പേര്‍ ചികിത്സയിലുണ്ട്. കോഴിക്കോടും മലപ്പുറത്തും സമാനമായ സ്ഥിതിയാണ്. ഒരു ജില്ലയിൽ മാത്രം അൻപതിനായിരം കേസ് കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തെ നേരിടാൻ ആവശ്യമായ സജ്ജീകരണം നാം ഒരുക്കുകയാണ്.രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ പ്രധാനമാണ്.