രാജ്യാന്തരം
ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക്; വീഴാനിടയുള്ള സ്ഥലങ്ങളിൽ ഇന്ത്യയും
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങൾ വാരാന്ത്യത്തോടെ ഭൂമിയിൽ പതിച്ചേക്കുമെന്ന് റിപ്പോർട്ട്. ചൈന കഴിഞ്ഞമാസം വിക്ഷേപിച്ച ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് കാരണമാകുന്നത്. ഇന്ന് രാത്രി വൈകിയോ ഞായറാഴ്ച പുലർച്ചെയോ റോക്കറ്റ് ഭൂമിയിൽ പതിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്. 18 ടൺ ഭാരമുള്ള ഭാഗമാണ് വേർപ്പെട്ടത്.
ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക വടക്കേ അമേരിക്കയുടെ തെക്കൻ പ്രദേശങ്ങൾ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങൾ. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും യൂറോപ്പിലും ഭീഷണിയില്ല.
അശ്രദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ച് ചൈനയ്ക്കുനേരെ കടുത്തവിമർശനം ഉയരുന്നുണ്ട്. എന്നാൽ, വിദേശമാധ്യമങ്ങളുടെ പ്രചാരണങ്ങളിൽ വിശ്വസിക്കേണ്ടതില്ലെന്നും റോക്കറ്റിന്റെ അവശിഷ്ടം സമുദ്രത്തിൽ പതിക്കുമെന്നും ചൈന പറയുന്നു.