കേരളം
കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എപ്പോള്‍…; കോവിഡ് ബാധിച്ചവര്‍ക്ക് എപ്പോള്‍ വാക്‌സിനെടുക്കാം …; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
കോവിഡ് വാക്‌സിനുകളുടെ രണ്ടാം ഡോസ് എടുക്കുന്നതില്‍ വലിയ ആശയക്കുഴപ്പം തുടരുന്നതിനിടെ പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകളുടെ ഇടവേള ദീര്‍ഘിപ്പിക്കണമെന്ന് വിദഗ്ദ സമിതി നിര്‍ദേശം. 12 മുതല്‍ 16 ആഴ്ചകളുടെ ഇടവേളയില്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയാല്‍ മതി. ഇത് ശരീരത്തിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
കോവിഡ് രോഗമുക്തര്‍ക്ക് ആറുമാസത്തിന് ശേഷം വാക്‌സിന്‍ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശത്തില്‍ പറയുന്നു. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവര്‍ 12 ആഴ്ചയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയാകും. ഗുരുതര അസുഖങ്ങളുണ്ടായിരുന്നവര്‍ക്ക് രോഗമുക്തി നേടി നാലു മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ സ്വീകരിക്കാം.
ഗര്‍ഭിണികള്‍ക്ക് ആവശ്യമെങ്കില്‍ വാക്‌സിന്‍ എടുക്കാം. വാക്‌സിനെടുക്കുന്ന കാര്യം സ്വയം തീരുമാനിക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന് വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തു. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള നീട്ടുന്നത്. മാര്‍ച്ചില്‍ ഇടവേള 28 ദിവസം മുതല്‍ ആറ്- എട്ട് ആഴ്ചയായി ദീര്‍ഘിപ്പിച്ചിരുന്നു. കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിക്കുന്നത് കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
12 ആഴ്ചകള്‍ വരെ ഇടവേളയുണ്ടായാല്‍ ഇതു കൂടുമെന്നും വിവിധ വിദേശ രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. അതേസമയം കോവാക്‌സിന്റെ ഇടവേളകളില്‍ മാറ്റം വരുത്തിയിട്ടില്ല. അത് നാലു മുതല്‍ ആറ് ആഴ്ച ഇടവേളയായി തുടരും.വിദഗ്ദ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കോവാക്‌സിന്റെ ഇടവേള കൂട്ടേണ്ടതില്ലെന്ന നിലപാടിലേക്ക നിര്‍മ്മാതാക്കള്‍ തന്നെ എത്തിയത്. അതു വാസ്‌കിന്‍ നിര്‍മ്മാണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. രോഗ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ വാക്‌സിന്‍.അതുകൊണ്ടുതന്നെ ഇടവേളകള്‍ കൂട്ടിയാലും കോവാക്‌സിന്‍ കൂടുതല്‍ ഗുണം ചെയ്യില്ലെന്നും പറയപ്പെടുന്നു.