കേരളം
കെഎസ്ആർടിസിയിൽ നിന്ന് തിങ്കളാഴ്ച പടിയിറങ്ങുന്നത് 416 പേർ
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായി കൂട്ട വിരമിക്കൽ. 416 ജീവനക്കാരാണ് മേയ് 31-ന് മാത്രം വിരമിക്കുന്നത്. 2000 ബാച്ച് ഡ്രൈവർമാരാണ് വിരമിക്കുന്നതിലധികവും. ഇരുപത്താറായിരത്തോളം ജീവനക്കാരിൽ ആയിരത്തോളം പേരാണ് ഈ സാമ്പത്തിക വർഷത്തിൽ വിരമിക്കുന്നത്. ഇവർക്ക് പകരം നിയമനം ഉണ്ടാകാൻ സാധ്യതയില്ല.
2021-22 സാമ്പത്തിക വർഷത്തിൽ കോർപ്പറേഷനിൽ നിന്നും വിരമിക്കുന്നത് 945 ജീവനക്കാരാണ്. ഇവരുടെ പട്ടിക കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ തയ്യാറാക്കിയിരുന്നു. ഇതിൽ 2022-ജനുവരി മുതൽ മാർച്ച് വരെ വിരമിക്കാനുള്ളത് 187 പേർ മാത്രമാണ്. കഴിഞ്ഞ ഏപ്രിലിൽ 150 ഓളം ജീവനക്കാർ വിരമിച്ചിരുന്നു. 2021 ജൂൺ മുതൽ ഡിസംബർ വരെ വിരമിക്കുന്നത് 200 ഓളം ജീവനക്കാരും.
ലോക് ഡൗൺ കഴിഞ്ഞ് ഓർഡിനറി സർവീസുകളും ഹ്രസ്വദൂര സർവീസുകളും പരമാവധി ഓപ്പറേറ്റ് ചെയ്യാനാണ് കോർപ്പറേഷന്റെ നീക്കം. ഓപ്പറേറ്റിംഗ് ജീവനക്കാരായ ഡ്രൈവർ , കണ്ടക്ടർ വിഭാഗം ജീവനക്കാരാണ് വിരമിക്കുന്നവരിൽ 80 ശതമാനത്തിലേറെയും. ഇത് സുഗമമായ സർവീസ് നടത്തിപ്പിനെ ബാധിക്കും. രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരും ആറ് ഉന്നത ഉദ്യോഗസ്ഥരും 31-ന് വിരമിക്കുന്നത് കൂടാതെയാണ് 416 പേർ അന്ന് വിരമിക്കുന്നത്. ഡിടിഒ, എടിഒ, അഡ്മിനിസ്ട്രേഷൻ ഓഫീസർ, വെഹിക്കിൽ സൂപ്പർവൈസർ, ഇൻസ്പെക്ടർ, കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക് തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരും വിരമിക്കൽ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.