Uncategorized
അഫ്ഗാനിസ്ഥാനിൽ ജയിൽ ആക്രമിച്ച ഐ.സി.എസ് ചാവേർ സംഘത്തിലെ മൂന്നാമത്തെ ഇന്ത്യക്കാരനും മലയാളി
കഴിഞ്ഞ ഓഗസ്റ്റ് നാലിന് അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ജലാലാബാദ് ജയില്‍ ആക്രമണത്തില്‍ പങ്കെടുത്ത പതിനൊന്ന് ഐ.സി.സ് ഭീകരരില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്.
ഈ മൂന്ന് പേരും മലയാളികളാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം ദി പ്രിന്റാണ് പുറത്ത് വിട്ടിരിക്കുന്നത്.
29 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ മലയാളിയായ കാസര്‍കോട് പടന്ന സ്വദേശി കല്ലുകെട്ടിയ പുരയില്‍ ഇജാസ് (36) ഉള്‍പ്പെട്ടിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു മലയാളിയെയും തിരിച്ചറിഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നുമാണ് മൂന്നാമനെയും തിരിച്ചറിയാന്‍ കഴിഞ്ഞത്.
ആക്രമണത്തിന് തൊട്ടുപിന്നാലെ ഐസിസിനെ അനുകൂലിക്കുന്ന സമൂഹ മാദ്ധ്യമങ്ങളിലെ പേജുകളില്‍ ആക്രമണകാരികളുടെ ഗ്രൂപ്പ് ഫോട്ടോ വന്നിരുന്നു.
ഇതില്‍ പതിനൊന്ന് പേരുടെ ചിത്രങ്ങളാണുള്ളത്. ഗ്രൂപ്പ് ഫോട്ടോയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മൂന്നാമത്തെ മലയാളിയുടെ വിവരങ്ങള്‍ പുറത്ത് വരാന്‍ സഹായമായത്.
താലിബാന്‍, ഐസിസ് ഭീകരരെ പാര്‍പ്പിച്ചിരുന്ന ജയിലിന് മുന്നില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയശേഷം ഐസിസ് ഭീകരര്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ഉദ്ദേശ്യം ഇരുപത് മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തിനൊടുവിലാണ് സൈനികര്‍ക്ക് ഭീകരരെ തുരത്താനായത്. എട്ടോളം ഭീകരരെ വധിച്ച സൈന്യം ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ആയിരത്തിലധികം തടവുകാരെയും പിടികൂടിയിരുന്നു.
കേരളത്തില്‍ നിന്നുള്‍പ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ രാജ്യം വിടുന്നവരെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ ഐ എ) വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാന്‍ സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിലാണ് കൂടുതല്‍ മലയാളികളുടെ വിവരം ലഭിച്ചത്. കാസര്‍കോട് സ്വദേശിയായ ഇജാസ് 2016ലാണ് ഐസിസില്‍ ചേരാനായി കുടുംബത്തിനൊപ്പം പുറപ്പെട്ടത്.
മസ്‌ക്കറ്റ് വഴി അഫ്ഗാനിസ്ഥാനിലെ ഖൊറാസാന്‍ പ്രവിശ്യയിലേക്കാണ് ഇയാള്‍ എത്തിയത്. ഇജാസിന്റെ സുഹൃത്തായ ബെക്സണ്‍ എന്നയാളാണ് അഫ്ഗാനില്‍ എത്തിയ രണ്ടാമത്തെ മലയാളിയെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ബെക്സണും കുടുംബത്തിലെ അംഗങ്ങളെയും കൂട്ടിയാണ് ഐസിസില്‍ ചേരാന്‍ പോയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.