കേരളം
യുവാവ് തൂങ്ങിമരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാർഥിനിക്ക് പരിക്ക്
തൊടുപുഴ നാടുകാണി പവിലിയനിലെത്തിയ യുവാവിനെ താഴ്ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാർഥിനിയെ ഗുരുതരപരിക്കുകളോടെ സമീപത്തുനിന്ന് കണ്ടെത്തി. നൂറടി താഴ്ചയിൽനിന്നാണ് ഇരുവരേയും കണ്ടെത്തിയത്.
മേലുകാവ് ഇല്ലിക്കൽ എം.എച്ച്.ജോസഫിന്റെ മകൻ അലക്സ് (23) ആണ് മരിച്ചത്. പാറക്കെട്ടിൽനിന്ന് താഴെവീണ പെൺകുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഇയാൾ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ പെൺകുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവമെന്ന് കരുതുന്നു. അലക്സും പെൺകുട്ടിയും നാടുകാണി പവിലിയന് സമീപം പാറക്കെട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി താഴേക്കുവീണു. പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന അലക്സ്, ബോധരഹിതയായ പെൺകുട്ടിയെക്കണ്ട് മരിച്ചെന്ന് തെറ്റിദ്ധരിച്ചു. തുടർന്ന്, സ്വന്തം ജീൻസ് സമീപത്തെ മരത്തിൽ കുടുക്കി തൂങ്ങിമരിച്ചു. ഇതാണ് പോലീസിന്റെ പ്രാഥമിക നിരീക്ഷണം.
പെൺകുട്ടിയേയും അലക്സിനേയും വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നു. ഇരുവരുടേയും രക്ഷിതാക്കൾ കാഞ്ഞാർ, മേലുകാവ് പോലീസ് സ്റ്റേഷനുകളിൽ പരാതിയും നൽകി. പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പവിലിയന് സമീപത്ത് അലക്സിന്റെ ബൈക്ക് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. അലക്സിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ. അമ്മ: പൊന്നമ്മ.
വ്യാഴാഴ്ച വൈകീട്ട് പാറക്കെട്ടിൽനിന്ന് താഴെവീണ പെൺകുട്ടി വെള്ളിയാഴ്ച ഉച്ചവരെ വേദനതിന്ന് കിടന്നു. അലക്സിന്റെ ബൈക്ക് കണ്ട പോലീസ് അവിടെയെല്ലാം തിരഞ്ഞു. ബൈക്കിൽ കണ്ട സ്കൂൾ ബാഗിൽനിന്നാണ് പേരും മറ്റു വിവരങ്ങളും ലഭിച്ചത്. പേരുവിളിച്ചപ്പോൾ പെൺകുട്ടി ശബ്ദമുണ്ടാക്കി. അങ്ങനെയാണ് പോലീസ് ഇവരെ കണ്ടെത്തുന്നത്.
കാട്ടുപന്നിയും കുറുക്കനുമടക്കമുള്ള പ്രദേശമാണിവിടം. ഇതിനിടെ ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം കാട്ടുതീയും പടർന്നു. ഇവയെല്ലാം അതിജീവിച്ചാണ് പെൺകുട്ടി ഇന്നലെ പുലർച്ചെ വരെ കഴിച്ചുകൂട്ടിയത്.
എസ്.ഐ.മാരായ മനോജും ഐസക്കും സിവിൽ പോലീസ് ഓഫീസർ അഭിലാഷും സാഹസികമായി പാറക്കെട്ടിലൂടെ ഇറങ്ങിയാണ് പെൺകുട്ടിയുടെ അടുത്തെത്തിയത്. പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന വന്ന് പെൺകുട്ടിയെ മുകളിൽ എത്തിച്ചു. പെൺകുട്ടിയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്.
അതേസമയം അലക്‌സിനെ കൊലപ്പെടുത്തിയതാണെന്നു സംശയമുണ്ടെന്നു പരാതിയുമായി സഹോദരി ലിജി മോൾ എം. ജോസഫ് പൊലീസിൽ രംഗത്തെത്തി. അലക്സിനെ വകവരുത്തുമെന്ന് പെൺകുട്ടിയുടെ പിതാവ് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരിയുടെ പരാതിയിൽ പറയുന്നു. വിശദമായ മൊഴിയെടുത്താലേ എന്താണ് സംഭവിച്ചതെന്ന് പൂർണമായി അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.