കേരളം
വിഴിഞ്ഞം-ബാലരാമപുരം ഭൂഗർഭ റയിൽ; ബാലരാമപുരം ചരക്കുനീക്കത്തിന്റെ ഹബ്ബാകും
തുറമുഖ വികസനത്തോടാനുബന്ധിച്ച് വിഴിഞ്ഞം-ബാലരാമപുരം റെയിൽപ്പാതയ്ക്കായി മൂന്ന് വില്ലേജുകളിൽ സ്ഥലമേറ്റെടുക്കുന്നതിന് വിജ്ഞാപനമായി. ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ, വില്ലേജുകളിൽ സ്ഥലമേറ്റെടുപ്പിനാണ് വിജ്ഞാപനമിറങ്ങിയത്. പദ്ധതിക്കായി 6.04 ഹെക്ടർ സ്ഥലമാണ് വേണ്ടത്. വിഴിഞ്ഞം വില്ലേജിൽ സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാതപഠനം നടക്കുകയാണ്. വിഴിഞ്ഞത്ത് തുറമുഖവിരുദ്ധസമരമുൾപ്പെടെ നടന്നതിനാലാണ് പഠനം വൈകിയത്. ബാലരാമപുരം, പള്ളിച്ചൽ വില്ലേജുകളിൽനിന്ന് യഥാക്രമം 4.07 ഏക്കറും 7.36 ഏക്കറും സ്ഥലം ഏറ്റെടുക്കും. അതിയന്നൂരിൽനിന്ന് 2.39 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി വേണ്ടിവരുന്നത്. വിഴിഞ്ഞം വില്ലേജിൽനിന്ന് 2.04 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. വിഴിഞ്ഞം-ബാലരാമപുരം റോഡിനു സമാന്തരമായി കടന്നുപോകുന്ന പാത ശരാശരി 30 മീറ്റർ ആഴത്തിലായിരിക്കും.
അതേസമയം തന്നെ വിഴിഞ്ഞത്തു നിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്ക് നീളുന്ന ഭൂഗർഭ റെയിൽപ്പാത ചരക്ക് നീക്കത്തിന്റെ ഹബ്ബാക്കി ബാലരാമപുരത്തെ മാറ്റും. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം നിർമ്മിക്കുന്നതിന് പുതിയ ഓസ്ട്രിയൻ ടണലിംഗ് രീതിയാകും ഉപയോഗിക്കുക. വില കൂടിയ ടണൽ ബോറിംഗ് മെഷീൻ (ടി.ബി.എം) ഉപയോഗിക്കുന്നതിന് പകരം ആധുനിക ഡ്രില്ലിംഗും ബ്ലാസ്റ്റിംഗും ഉപയോഗിക്കുന്ന ചെലവ് കുറഞ്ഞ രീതിയാണിത്. കുഴിച്ചെടുത്ത പാറക്കല്ലുകളും മണ്ണും ഒരു പരിധിവരെ നിർമ്മാണ ആവശ്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കാമെന്നാണ് അധികൃതർ പറയുന്നത്. ജനുവരിയിൽ ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന ജോലികൾ മൂന്ന് വർഷമെടുത്താകും പൂർത്തീകരിക്കുക. മൂന്ന് മാസത്തെ പ്രാരംഭ ഇൻസ്റ്റാലേഷൻ ജോലികളും ട്രാക്ക് ലൈനിംഗുമുണ്ടാകും. കമ്മിഷൻ ചെയ്യാനെടുക്കുന്ന മൂന്ന് മാസം ഉൾപ്പെടെ 42 മാസമെടുത്താകും ജോലി പൂർത്തിയാക്കുക.
മണ്ണിനടിയിൽ നിന്ന് 25 – 30 മീറ്റർ താഴ്‌ചയിൽ 9.02 കിലോമീറ്റർ നീളമാണ് തുരങ്കത്തിനുള്ളത്.വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള റേക്കുകൾക്ക് ശരാശരി 15 – 30 കിലോമീറ്റർ വേഗതയിൽ വെറും 36 മിനിട്ടിൽ തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയും. വെള്ളായണി കായൽപ്പാതയോടു ചേർന്ന് കിടക്കുന്നതിനാൽ ഭൂഗർഭ ജലാശയങ്ങൾ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്.
നബാർഡിൽ നിന്ന് 1600 കോടി രൂപ വായ്‌പയെടുക്കും. പദ്ധതിയുടെ ഭാഗമായി ബാലരാമപുരം റെയിൽവേ സ്റ്റേഷൻ നിലവിലുള്ളിടത്തു നിന്ന് മാറ്റി സ്ഥാപിച്ച് സിഗ്നലിംഗ് സ്റ്റേഷനാക്കും. നിലവിലുള്ള സ്ഥലത്തുനിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് കുറച്ചുകൂടി നീങ്ങിയായിരിക്കും ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരിക. മറ്റൊരു ഏജൻസി നിർമ്മിച്ചശേഷം രാജ്യത്തെ റെയിൽ ശൃംഖലയിലേക്ക് റെയിൽപ്പാത ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമ്മാണം. ഇതിനായി ദക്ഷിണ റെയിൽവേയും വിസിലും സർക്കാരിതര റെയിൽ സിസ്റ്റം (എൻ.ജി.ആർ) മാതൃകയിൽ ഓഗസ്റ്റിൽ കരാർ ഒപ്പിടും.പാത നിർമ്മാണത്തിന് ധൻബാദ് സെൻട്രൽ മൈനിംഗ് ആൻഡ് ഫ്യുവൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പഠനം നടത്തുന്നുണ്ട്. ഉപരിതല റെയിൽപ്പാതയ്‌ക്കായി നേരത്തേ ലഭിച്ച പാരിസ്ഥിതികാനുമതി ഭേദഗതിക്കുള്ള അപേക്ഷ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലുമാണ്.
പുലിമുട്ട് ബലപ്പെടുത്തുന്നതിനുള്ള ജോലികളാണ് തുറമുഖത്ത് നടക്കുന്നത്. 2300 മീറ്റർ പിന്നിട്ട പുലിമുട്ട് നിർമ്മാണം കാലവർഷത്തിന്റെ ഭാഗമായി നിറുത്തിവച്ചിരിക്കുകയാണ്. കടൽക്ഷോഭം ശക്തമായപ്പോഴും ഓഖി ചുഴലിക്കാറ്റ് അടിച്ചപ്പോഴും ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുള്ള കടൽക്ഷോഭത്തിലും മുൻപ് പുലിമുട്ടിന് ക്ഷതം സംഭവിച്ചിരുന്നു. തുടർന്നാണ് കാലവർഷം തുടങ്ങിയപ്പോൾത്തന്നെ ഇത്തവണ മുൻകരുതലെടുത്തത്. നിർമ്മിച്ച പുലിമുട്ടിന്റെ പുറംഭാഗം കോൺക്രീറ്റ് ചെയ്തും കമ്പിവലയിട്ടും തിരയടിയെ പ്രതിരോധിക്കുന്നതിനുള്ള ജോലി ഏറക്കുറെ പൂർത്തിയായി. ചെറിയതോതിൽ പുലിമുട്ടിന് ക്ഷതമേറ്റിട്ടുണ്ടെങ്കിലും പദ്ധതിയെ ബാധിക്കില്ലെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.