കേരളം
എഐ ക്യാമറയിൽ കുടുങ്ങി വിഐപികളും; ഇതുവരെ നിയമലംഘനം നടത്തിയത് 36 വിഐപി, സർക്കാർ വാഹനങ്ങൾ
നിയമലംഘനത്തിന് റോഡ് ക്യാമറയിൽ കുടുങ്ങിയ വിഐപി പട്ടികയിൽ എംപിമാരും എംഎൽഎമാരും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രം വിഐപികളുടേതും സർക്കാരിന്റേതുമൾപ്പെടെ 36 വാഹനങ്ങൾ നിയമലംഘനത്തിന് ക്യാമറയുടെ കണ്ണിൽപെട്ടു. ചെലാൻ തയാറായാൽ മാത്രമേ വിവരം ലഭിക്കുകയുള്ളുവെന്നതിനാൽ എന്തു നിയമലംഘനമാണ് എന്നു വ്യക്തമല്ല.
കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ കാർ, എറണാകുളം എംപി ഹൈബി ഈഡന്റെ കാർ, തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലിന്റെ കാർ, തമിഴ്നാട്ടിൽ നിന്നുള്ള ഒരു എംഎൽഎയുടെ വാഹനം, കോഴിക്കോട് കൊടുവള്ളിയിൽ എംഎൽഎ ബോർഡ് വച്ച കാർ, മൂവാറ്റുപുഴ നഗരസഭാ ചെയർമാന്റെ വാഹനം, മാവേലിക്കരയിൽ തഹസിൽദാരുടെ വാഹനം, കൊട്ടാരക്കരയിൽ പൊലീസ് വാഹനം, സുൽത്താൻ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ വാഹനം, ചേലക്കര, പഴയന്നൂർ, താമരക്കുളം, എഴുകോൺ പഞ്ചായത്തുകളുടെ വാഹനം, വടകര നഗരസഭ, തിരുവനന്തപുരം കോർപ്പറേഷൻ വാഹനം എന്നിവ ക്യാമറയിൽ കുടുങ്ങിയവയാണ്. എന്നാൽ, ഈ വാഹനങ്ങളിൽ പലതിൻ്റേയും രജിസ്റ്റേർഡ് ഓണർ സർക്കാരോ സർക്കാർ വകുപ്പു മേധാവികളോ ആണ്.
അതേസമയം റോഡിലെ ക്യാമറയിൽ നിയമലംഘനത്തിന് കുടുങ്ങിയവർക്ക് ഇന്നലെ മുതൽ ചെലാൻ അയച്ചുതുടങ്ങി. മൂവായിരത്തോളം പേർക്കാണ് ഇന്നലെ ചെലാനും എസ്എംഎസും അയച്ചത്. ചെലാൻ അയയ്ക്കുന്നതിലെ പിഴവുകൾ ഇന്നലെ ഉച്ചയോടെ നാഷനൽ ഇൻഫർമാറ്റിക് സെന്റർ (എൻഐസി) പരിഹരിച്ചു.