ദേശീയം
വരുന്നു വന്ദേ സാധാരണ്‍ ട്രെയിന്‍; കുറഞ്ഞ നിരക്കും കൂടുതൽ വേഗവും
വന്ദേഭാരത് എസി ട്രെയിനുകൾക്കു പിന്നാലെ നിരക്കു കുറവുള്ള വന്ദേ സാധാരൺ ട്രെയിനുകളോടിക്കാൻ റെയിൽവേ. ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ സർവീസ് നടത്തുക. ഇതിനായി തിരഞ്ഞെടുത്ത 9 റൂട്ടുകളിൽ എറണാകുളം–ഗുവാഹത്തിയും ഇടംപിടിച്ചിട്ടുണ്ട്.
വന്ദേഭാരതിന് മുന്തിയ പരിഗണന നൽകുന്നതിനാൽ സാധാരണക്കാരായ യാത്രക്കാരെ റെയിൽവേ കൈവിട്ടെന്ന പരാതി ഉയർന്നിരുന്നു. ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചതോടെ സെക്കൻഡ് ക്ലാസ് യാത്രക്കാർ അനധികൃതമായി എസി കോച്ചുകളിൽ പ്രവേശിക്കുന്നെന്ന പരാതിയും വ്യാപകമായിരുന്നു. ഇത്തരം ആക്ഷേപങ്ങൾ കൂടി കണക്കിലെടുത്താണ് റെയിൽവേ സാധാരണക്കാർക്കായി പ്രത്യേക ട്രെയിൻ പുറത്തിറക്കുന്നത്.
ഏതാനും കോച്ചുകളിൽ റിസർവേഷൻ ഉണ്ടായിരിക്കും. വന്ദേ ഭാരതിന്റെ വേഗമുണ്ടായിരിക്കുമെങ്കിലും ട്രെയിൻ എസിയായിരിക്കില്ല. 24 കോച്ചുകളുള്ള വന്ദേ സാധാരൺ ട്രെയിൻ കൂടുതൽ വേഗം കൈവരിക്കാനായി പുഷ് പുൾ രീതിയിൽ മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ചാകും സർവീസ് നടത്തുക.
സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികൾ എന്നിവയുണ്ടാകും. ഓട്ടമാറ്റിക് വാതിലുകളുള്ള ആദ്യ നോൺ എസി ട്രെയിനാകും വന്ദേ സാധാരൺ. തിരക്കു കൂടിയ റൂട്ടുകളിൽ അതിഥിത്തൊഴിലാളികളായ യാത്രക്കാർ വാതിൽപടിയിൽനിന്നു വീണു മരിക്കുന്ന സംഭവങ്ങൾ ഇതുവഴി ഒഴിവാകും.
65 കോടി രൂപയാണു വന്ദേ സാധാരൺ ട്രെയിനിന്റെ നിർമാണച്ചെലവ്. ഒക്ടോബറിൽ ആദ്യ റേക്ക് പുറത്തിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ ആഴ്ചയിൽ ഒന്നു വീതമുള്ള സർവീസായിട്ടാകും എറണാകുളം–ഗുവാഹത്തി ആരംഭിക്കുക. പുതിയ കോച്ചുകൾ ലഭിക്കുന്നതു വരെ സാധാരണ കോച്ചുകളുമായി സർവീസ് നേരത്തെ തുടങ്ങാനും സാധ്യതയുണ്ട്.