കേരളം
പോത്തീസിന് എതിരെ വീണ്ടും നടപടി; 1000 അതിഥി തൊഴിലാളികളുടെ വാക്സിന്‍ ചെലവ് വഹിക്കണം
കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയതിന് എറണാകുളം പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റിന് എതിരെ നടപടി. കൊവിഡ് നിബന്ധന നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സിന്‍ ചെലവ് വഹിക്കാന്‍ പോത്തീസിന് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ നേരത്തെ റദ്ദാക്കിയിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് നഗരസഭ നടപടിയെടുത്തത്. 1994ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്.
കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരസഭയും സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് വ്യാപാരസമൂഹം സഹകരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു. നേരത്തെയും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ പോത്തീസിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പിഴ അടച്ച ശേഷമാണ് സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചത്.