കേരളം
നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ റെഡ് സോൺ; തിരുവനന്തപുരത്ത് കനത്ത സുരക്ഷ
നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്തേക്ക്. വര്‍ക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിനാണ് തലസ്ഥാന ജില്ലയിലെ ആദ്യ സദസ്സ് നടക്കുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് പ്രഖ്യാപനം. വർക്കല, ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട് , നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. ഇവിടങ്ങളിൽ ഡ്രോൺ പറത്താൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. വേദി, പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിൽ ഡ്രോൺ പാടില്ലെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണം.
നവകേരള സദസ്സ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്ത് പ്രവേശിക്കും. വൈകിട്ട് ആറിന് വർക്കല മണ്ഡലത്തിലാണ് ആദ്യ പരിപാടി. ശിവഗിരി മഠം ഓഡിറ്റോറിയമാണ് വേദി. 122 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് നവ കേരള സദസ് തലസ്ഥാനത്തേക്ക് എത്തുന്നത്. നാളെ ആറ്റിങ്ങൽ, ചിറയൻകീഴ്,വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളുടെ നവകേരള സദസാണ് നടക്കുക. 22 ന് കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര, പാറശ്ശാല, മണ്ഡലങ്ങളിലും നവ കേരള സദസ് നടക്കും. സമാപന ദിവസമായ 23 നാണു നേമം, കോവളം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ നവകേരള സദസ്. മറ്റ് ജില്ലകളിലേതിന് സമാനമായി തിരുവനന്തപുരത്തും പ്രതിപക്ഷ പ്രതിഷേധങ്ങൾ അരങ്ങേറാൻ തന്നെയാണ് സാധ്യതയുണ്ടെന്നാണ് സൂചന.
കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സുമായി തിരുവനന്തപുരത്തേക്ക് പ്രവേശിക്കുന്നത്. നവകേരള സദസിന് മുന്‍പ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി.
പിന്നീട് ചടയമംഗലം മണ്ഡലത്തില്‍പ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചാത്തന്നൂരും നവകേരള സദസ്സ് നടക്കും. നവകേരള സദസ്സിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച തുടങ്ങിയ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.