ക്രൈം
ബാലരാമപുരത്ത് വയോധിക മകന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
ബാലരാമപുരത്ത് വയോധികയെ മകന്റെ വീടിനുള്ളിലെ കുളിമുറിയില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി. അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടില്‍ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള(71)യാണ് മരിച്ചത്. മകന്‍ ബിനുവിന്റെ ബാലരാമപുരം മംഗലത്തുകോണം കാട്ടുനടയിലുള്ള വി എസ് ഭവനിലാണ് സംഭവം. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ കുറിച്ച് ബാലരാമപുരം പൊലീസ് പറയുന്നത്: വ്യാഴാഴ്ച രാവിലെ ചായ കൊടുക്കുന്നതിനായി ബിനുവിന്റെ ഭാര്യ സജിത ശ്യാമളയുടെ മുറിയില്‍ എത്തിയപ്പോള്‍ കാണാത്തതിനെത്തുടര്‍ന്ന് കുളിമുറിയില്‍ തട്ടിവിളിക്കാന്‍ ശ്രമിക്കുമ്പോഴാണ് രക്തംവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടത്.
ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ബാലരാമപുരം പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. ഇതോടെ കൊലപാതക സംശയം ഉയര്‍ന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍നിന്ന് രക്തം പുരണ്ട കത്തിയും കത്രികയും കണ്ടെടുത്തു.
വീട്ടില്‍ മരിച്ച ശ്യാമളയുടെ മകന്‍ ബിനുവും ഭാര്യ സജിതയും ഇളയമകന്‍ അനന്തുവുമാണ് താമസിക്കുന്നത്. ദമ്പതികളുടെ മൂത്തമകന്‍ നന്ദു വിദേശത്ത് ജോലി നോക്കുകയാണ്. 10 ദിവസം മുന്‍പാണ് ശ്യാമള ഇവിടെ എത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന മകന്‍ ബിനു, മംഗലത്തുകോണം കാട്ടുനട ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാട്ടില്‍ എത്തിയിരുന്നു. മകന്‍ നാട്ടിലെത്തുമ്പോള്‍ അമ്മ ശ്യാമളയെയും പതിവ് പോലെ ബാലരാമപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് പതിവാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോര്‍ടം കഴിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. ജില്ലാ പൊലീസ് മേധാവി ശില്‍പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചു. വീട്ടിലെ സിസിടിവി ക്യാമറാ പൊലീസ് പരിശോധനയ്ക്ക് കൊണ്ട് പോയിട്ടുണ്ട്. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.