കേരളം
ഡിജെ പാർട്ടിക്കിടെ മയക്കുമരുന്ന് പിടിച്ചാൽ ഹോട്ടലുടമ പ്രതിയാകും
ലഹരി മാഫിയകൾ ഡി ജെ പാർട്ടികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പാർട്ടികളിൽ നിയന്ത്രണമേർപ്പെടുത്താൽ നീക്കം. ലഹരി മാഫിയ പിടിമുറുക്കുന്ന സാഹചര്യത്തിൽ കൊച്ചിയിലെ ഡി ജെ പാർട്ടികളെ നിയന്ത്രിക്കാൻ കൊച്ചി പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ആദ്യ പടിയായി പാർട്ടികളിൽ മയക്ക് മരുന്ന് ഉപയോഗം തടയാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡിജെ പാർട്ടികൾ നടത്തുന്ന ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകാൻ പൊലീസ് തീരുമാനിച്ചു.
ഡിജെ പാർട്ടികളിൽ ഹോട്ടൽ ഉടമകൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. പാർട്ടിക്കിടെ മയക്ക് മരുന്ന് ഉപയോഗം തടയാൻ നടപടി എടുക്കണം. ഭാവിയിൽ പാർട്ടിയിൽ വെച്ച് മയക്കുമരുന്ന് പിടികൂടിയാൽ ഹോട്ടൽ ഉടമകളും സ്വമേധയാ പ്രതികളാവും. പൊലീസ് ആക്ടിലെ 67 വകുപ്പ് പ്രകാരമാണ് ഹോട്ടൽ ഉടമകൾക്ക് നോട്ടീസ് നൽകുക.
നർകോട്ടിക്സ് കൺട്രാൾ ബ്യൂറോയുടെ കേസുകളിലും നോട്ടീസ് ബാധകമാകും. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൊലീസ് ആരംഭിച്ചു. അതിന്റെ ഭാഗമായി സ്ഥിരം ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകളുടെ പട്ടിക പൊലീസ് ശേഖരിച്ചു. ഈ ഹോട്ടലുകൾക്കാണ് ആദ്യം നോട്ടീസ് നൽകുക.
കൊച്ചിയിൽ അപകടത്തിൽ മരിച്ച മോഡലുകൾ പങ്കെടുത്ത പാർട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡിജെ പാർട്ടികളെയും ലഹരിമാഫിയകളുടെയും നിയന്ത്രിക്കാൻ പൊലീസ് നീക്കം തുടങ്ങിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നും ലഹരി ഇടപാടുകളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു.