ദേശീയം
ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം; സംയുക്ത പ്രഖ്യാപനം രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി
ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ഒരു ഭാവി എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷന്‍ ഇന്നു നടക്കും. രാവിലെ രാജ്ഘട്ടിലെത്തുന്ന ലോകനേതാക്കള്‍ മഹാത്മാഗാന്ധിയുടെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കും. ജി 20 വേദിയായ ഭാരതമണ്ഡപത്തില്‍ നേതാക്കള്‍ മരത്തൈ നടും.
രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഇന്നു ചര്‍ച്ചകള്‍ നടക്കുക. ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്‍കാന്‍ ഇന്നലെ ജി 20 ഉച്ചകോടി തീരുമാനിച്ചിരുന്നു. യുക്രൈനില്‍ ശാശ്വത സമാധാനം ഉറപ്പു വരുത്താന്‍ ജി 20 പ്രതിജ്ഞാബദ്ധമെന്ന് വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവന ഉച്ചകോടി പുറത്തിറക്കി.
രാജ്യങ്ങളുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും മേൽ കടന്നു കയറരുതെന്ന് റഷ്യയുടെ പേര് പരാമർശിക്കാത്ത പ്രസ്താവന പറയുന്നു. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ല. ബലപ്രയോഗത്തിലൂടെയല്ല നയതന്ത്ര, സംവാദ മാർഗങ്ങളിലൂടെയാണ് തർക്കങ്ങൾക്ക് പരിഹാരം തേടേണ്ടതെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ സമവായ നീക്കങ്ങളെ ഇന്തോനേഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ പിന്തുണച്ചു. ജൈവ ഇന്ധന കൂട്ടായ്മയിൽ പങ്കാളികളാവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കും. ക്രിപ്റ്റോ കറൻസിക്ക് അന്താരാഷ്ട്ര നിയന്ത്രണ ചട്ടങ്ങൾ ഉണ്ടാകും. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലും സംരക്ഷണ ചട്ടങ്ങൾക്ക് രൂപം നൽകും. ഭീകരവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഉച്ചകോടിയുടെ പ്രമേയം ആഹ്വാനം ചെയ്യുന്നു.