കേരളം
പാലിയേക്കര ടോള്‍ പിരിവ് നീട്ടിയത് നിയമപരമായെന്ന് ദേശീയപാത അതോറിറ്റി
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത പാലിയേക്കരയിലെ ടോള്‍പിരിവ് കരാര്‍ കമ്പനിക്ക് 2028 വരെ നീട്ടി നല്‍കിയത് നിയമപരമായാണെന്ന് ദേശീയപാത അതോറിറ്റി ഹൈകോടതിയില്‍ അറിയിച്ചു. ദേശീയപാതകളുടെ നടത്തിപ്പ് ചുമതല കേന്ദ്ര സര്‍ക്കാറിനാണെന്നും പാലങ്ങളും റോഡുകളുമായി ബന്ധപ്പെട്ട സേവനത്തിന് ലെവി പിരിക്കാന്‍ ദേശീയപാത നിയമത്തിലെ വിവിധ വകുപ്പുകള്‍ കേന്ദ്രസര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ടെന്നും അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ജെ. ബാലചന്ദറിന്റെ വിശദീകരണത്തില്‍ പറയുന്നു.
നിലവിലെ ടോള്‍ പിരിവിലൂടെ നിര്‍മാണത്തിന് ചെലവായ തുകയും ന്യായമായ ലാഭവും കമ്ബനിക്ക് ലഭിച്ചെന്നും അമിതലാഭം ലഭിക്കുമെന്നതിനാല്‍ കരാര്‍ നീട്ടിയ നടപടി തടയണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ട് നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ലെവി നിരക്ക് നിശ്ചയിക്കാനും എങ്ങനെ ഈടാക്കണമെന്ന് തീരുമാനിക്കാനും സര്‍ക്കാറിന് അധികാരമുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു.
2006 മാര്‍ച്ചിലാണ് നിര്‍മാണ കരാറെങ്കിലും സാങ്കേതിക നടപടി പൂര്‍ത്തിയാക്കി സെപ്റ്റംബറിലാണ് നിലവില്‍ വന്നത്. ടോള്‍ പിരിക്കാന്‍ 2011 ജൂണ്‍ 20നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വര്‍ഷംതോറുമുള്ള ടോള്‍ പുതുക്കലും അത് കണക്കാക്കുന്ന രീതിയും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2006 മാര്‍ച്ചിലെ നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് 2021ലാണ് ഹരജി നല്‍കിയിരിക്കുന്നത്. 2011ലെ ടോള്‍ പിരിവ് വിജ്ഞാപനെത്തയും അന്നൊന്നും ചോദ്യം ചെയ്തിട്ടില്ല.
ആരോപണങ്ങള്‍ക്ക് തെളിവ് ചൂണ്ടിക്കാട്ടാന്‍ ഹരജിക്കാരന് കഴിഞ്ഞിട്ടില്ല. കമ്ബനിക്കെതിരെ കേസുള്ളത് നിര്‍മാണ കരാറുമായി ബന്ധപ്പെട്ടല്ല. വസ്തുതാപരമായും നിയമപരമായും നിലനില്‍ക്കാത്ത വാദങ്ങളുന്നയിക്കുന്ന ഹരജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നുമാണ് അതോറിറ്റിയുടെ ആവശ്യം.