കേരളം
ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പ്രതി
ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പ്രതി അരുൺ. കൈകൊണ്ട് മുഖം അമർത്തി കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി പൊലീസ്. ഷോക്കടിപ്പിച്ചത് മരിച്ചതിന് ശേഷമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, ബെഡ് റൂമിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകൾ ഫോറൻസിക് വിഭാഗം കണ്ടെത്തി. മരിച്ച ശാഖാകുമാരിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
സംഭവം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പിടിച്ച് നില്‍ക്കാനാവാതെ ഭര്‍ത്താവ് അരുണ്‍ കുറ്റം സമ്മതിച്ചിരുന്നു. ശാഖ കുമാരി ഷോക്കേറ്റ് മരിച്ചതാണെന്നാണ് അരുണ്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാം തുറന്നുപറയുകയായിരുന്നു. ഇവര്‍ തമ്മിലുള്ള പ്രായ വ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നു. കൂടാതെ വിവാഹ ഫോട്ടോ പുറത്തായതാണ് കൊലപാതകത്തിന്റെ പ്രധാന കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ ശാഖയുടെ ഉറ്റ സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്.
പണത്തിന് വേണ്ടി മാത്രമായിരുന്നു അരുണ്‍ ശാഖയെ വിവാഹം കഴിച്ചത്. ഇക്കാര്യം ശാഖയോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ അരുണ്‍ കൂടെയുള്ളതുകൊണ്ട് ആശ്വാസമുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി. ചേച്ചി കൊല്ലപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് പലവട്ടം ശാഖയോട് പറഞ്ഞിട്ടുണ്ടെന്നും സുഹൃത്ത് പറയുന്നു.
Also read: തിരുവനന്തപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കുറ്റം സമ്മതിച്ച് ഭർത്താവ്
കൊല്ലം അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ഉദാഹരണമാക്കിക്കൊണ്ടാണ് സൂചന നല്‍കിയത്. അരുണ്‍ വിവാഹത്തിന് പിന്നാലെ ശാഖയോട് പണം ആവശ്യപ്പെട്ടിരുന്നു. പണത്തിന് വേണ്ടി മാത്രമാണ് അരുണ്‍ ശാഖയെ വിവാഹം കഴിച്ചത്. താന്‍ സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും അരുണ്‍ പറഞ്ഞിരുന്നു. രണ്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായെങ്കിലും അരുണിന്റെ ക്രൂരമുഖം ശാഖ അറിഞ്ഞിരുന്നില്ല. അഭിപ്രായവ്യത്യാസങ്ങളും അസ്വാരസ്യങ്ങളും ഉണ്ടായിരുന്നെങ്കിലും തന്നെ കൊലപ്പെടുത്താൻ തക്ക പകയും ദേഷ്യവും അരുണിന് ഉണ്ടാകുമെന്ന് ശാഖ തിരിച്ചറിഞ്ഞില്ലെന്ന് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
അരുൺ മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ശാഖ വെളിപ്പെടുത്തിയിരുന്നതായി സുഹൃത്ത് പറയുന്നു. ശാഖയ്ക്ക് പത്തേക്കറോളം ഭൂമിയും ആഢംബര വീടും ഉണ്ട്. വിവാഹത്തിന് മുൻപ് 5 ലക്ഷത്തോളം രൂപയും കാറും അരുണിന് ശാഖ നൽകിയിരുന്നു. ഇതോടൊപ്പം റബർ മരം ലീസിന് കൊടുത്തപ്പോൾ ലഭിച്ച 20 ലക്ഷം രൂപയിൽ 10 ലക്ഷത്തോളം രൂപയും അരുൺ വാങ്ങിച്ചെടുത്തിരുന്നു. സ്ത്രീധനമായി 100 പവനും 50 ലക്ഷം രൂപയുമായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്.
ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനായി അരുൺ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് ബന്ധുക്കളും ആരോപിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തിൽ നിന്ന് ഷോക്കേറ്റെന്നായിരുന്നു അരുണിന്റെ മൊഴി. എന്നാൽ സമീപവാസികളും മറ്റുള്ളവരും മരണത്തിൽ സംശയമുന്നയിച്ചതോടെ പോലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു.
ശാഖാ കുമാരിയുടെ കൊലപാതകത്തിൽ ഭർത്താവ് അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.