ക്രൈം
തിരുവനന്തപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച്; കുറ്റം സമ്മതിച്ച് ഭർത്താവ്
തിരുവനന്തപുരം കാരക്കോണത്തെ 51 കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ശാഖയെ ഭർത്താവ് അരുൺ (26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ പോലീസ് കസ്റ്റഡിയിലാണ് അരുൺ.
ഇന്ന് രാവിലെയാണ് കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ ശാഖയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തിൽ നിന്നും ഷോക്കേറ്റെന്നായിരുന്നു അരുൺ സമീപവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ സമീപവാസികൾ മരണത്തിൽ സംശയം ഉന്നയിച്ചു. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
രണ്ടു മാസങ്ങൾക്ക് മുൻപാണ് 51 കാരിയായ ശാഖയും 26 കാരനായ അരുണും വിവാഹിതരായത്. എന്നാൽ വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് ശാഖയുടെ വീട്ടിലെ ഹോംനഴ്‌സ് രേഷ്മ പറയുന്നത്. മൂന്ന് മാസമായി ശാഖയുടെ വീട്ടിലെ ഹോംനഴ്‌സാണ് രേഷ്മ.
ശാഖയും കിടപ്പ് രോഗിയായ അമ്മയും ഭർത്താവ് അരുണുമാണ് വീട്ടിലുണ്ടായിരുന്നത്. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററിൽ നിന്നും കണക്ഷനെടുത്ത് ശാഖയെ ഷോക്കേൽപ്പിക്കാൻ അരുൺ ശ്രമിച്ചിരുന്നുവെന്നും രേഷ്മ വെളിപ്പെടുത്തി. വെദ്യുത മീറ്ററിൽ നിന്നും ശാഖയുടെ കിടപ്പ് മുറിയിലേക്കാണ് കണക്ഷൻ എടുത്തിരുന്നത്. ഇത് ശാഖയുടെ ശരീരത്തിൽ ബന്ധിപ്പിക്കാൻ അരുൺ ശ്രമിച്ചിരുന്നു. ഇലക്ട്രിക് വയറുകൾ കണ്ട് ഭയന്ന ശാഖ പിന്നീട് ഇത് വിച്ഛേദിച്ചുവെന്നും രേഷ്മ പറയുന്നു.
Read also: തമിഴ്നാട് ജനക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടത് മലയിൻകീഴ് സ്വദേശി ദീപു
ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകൾ കണ്ടതാണ് സമീപവാസികളിൽ സംശയം വർധിപ്പിച്ചത്. ഷോക്കേറ്റ് വീണുവെന്നാണ് അരുൺ പറഞ്ഞിരുന്നത്. എന്നാൽ ശാഖയുടെ മൂക്ക് ചതഞ്ഞ നിലയിലായിരുന്നുവെന്നും മൃതദേഹത്തിലും തറയിലും ചോരപ്പാടുകൾ കണ്ടുവെന്നും അയൽവാസികൾ പറയുന്നു. ശാഖയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സംഭവിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞെന്ന് ഡോക്ടർമാർ പറഞ്ഞതും സംശയത്തിനിടയാക്കി.