കേരളം
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ: മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച വ്യക്തിയുടെ കുത്തേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, എഡിജിപിമാർ, ബന്ധപ്പെട്ട മറ്റു വകുപ്പ് തലവന്മാർ എന്നിവരുടെ അടിയന്തിര യോഗമാണു ചേരുന്നത്.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുക, ഇതുമായി ബന്ധപ്പെട്ട നിയമനിർമാണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ ഡോക്ടർമാരിൽനിന്നും പൊതു സമൂഹത്തിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പൊലീസിന്റെ വീഴ്ചയാണ് കൊലപാതകത്തിനു കാരണമെന്ന ആരോപണവും ശക്തമാണ്. മാത്രമല്ല, തുടർച്ചയായ രണ്ടാം ദിവസവും ഹൈക്കോടതി ശക്തമായ വിമർശനമാണ് ഈ വിഷയത്തിൽ പൊലീസിനും സർക്കാരിനുമെതിരെ ഉയർത്തിയത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് അടിയന്തര യോഗം.