കേരളം
ഇരട്ടവോട്ട് ആരോപണം; ഇടുക്കിയിലും നാദാപുരത്തും സംഘർഷം
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇടുക്കി കമ്പംമേട്ടിലും നാദാപുരത്തും സംഘര്‍ഷം. കമ്പംമേട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പ് കോണ്‍ഗ്രസ് തടഞ്ഞു.
ഇരട്ടവോട്ടുളളവരാണ് സംഘത്തിലുളളതെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞത്. നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രവീണ്‍ കുമാറിന്റെ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു.
എന്നാൽ പൊലീസ് എത്തി പ്രശ്നം പരിഹരിച്ച് പിന്തിരിഞ്ഞ് പോവാൻ ഇരുമുന്നണികളെ പ്രവർത്തകരോടും ആവശ്യപ്പെട്ടു. അതേസമയം, കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 108-ാം ബൂത്തിൽ യുഡിഎഫ് ഏജന്റിനെ എൽഡിഎഫ് പ്രവർത്തകർ മർദ്ദിച്ചതായും പരാതിയുണ്ട്. അതേസമയം ആലപ്പുഴ സക്കരിയാ ബസാറില്‍ വൈഎംഎംഎ എല്‍പി സ്കൂളിലെ പോളിംഗ് ബൂത്തില്‍ മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറും ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എ എം നൗഫലും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ആളുകളെ വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതര്‍ക്കം ഒടുവില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമായി മാറുകയായിരുന്നു. അതേസമയം നഗര ഗ്രാമ പ്രദേശങ്ങളെന്നോ തീരദേശ, മലയോര മേഖലകളെന്നോ വ്യത്യാസമില്ലാതെ വലിയ ആൾക്കൂട്ടം ആണ് പോളിങ് ബൂത്തുകൾക്ക് മുന്നിലെത്തുന്നത്.
എൽഡിഎഫും യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം മത്സരിക്കുകയും ത്രികോണ മത്സരത്തിന്‍റെ ചൂട് നിലനിൽക്കുകയും ചെയ്യുന്ന തിരുവനന്തപുരത്തെ നേമവും കഴക്കൂട്ടവും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെല്ലാം വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ശരാശരി പോളിങ് 34.13 ശതമാനമാണ്.