കേരളം
വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട്പേർ പിടിയില്‍
വയനാട് പേര്യ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് മാവോയിസ്റ്റുകള്‍ ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. വീട്ടില്‍ മൊബൈല്‍ ഫോണുകളും, ലാപ് ടോപ്പും ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടു. ഇതിന് ശേഷം വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് വീട് വളഞ്ഞത്. ഇതിടെ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. പിടികൂടിയവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ് പൊലീസ്.
കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾക്ക് സഹായം നല്കിവന്നിരുന്ന അനീഷ് ബാബുവെന്ന തമ്പി പിടിയിലായിരുന്നു. ഇതിനുപിന്നാലെയാണ് മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ആക്രമണം ഉണ്ടായിരിക്കുന്നത്. വെടിവെപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.