കേരളം
ചാലക്കുടി അടിപ്പാത നിർമാണം പുനരാരംഭിക്കുന്നു; ഇന്നും നാളെയും ഗതാഗത പരിഷ്കാരം
ദേശീയപാതയിൽ നഗരസഭ ജംഗ്ഷനിലെ അടിപ്പാത നിർമാണം ഉടൻ പുനരാരംഭിക്കും. നിർമാണത്തിന് സഹായകരമായ വിധത്തിൽ ചാലക്കുടിയിൽ ഗതാഗത പരിഷ്കാരം നടപ്പാക്കും. ഇതിന് മുന്നോടിയായി ഞായറാഴ്ചയും തിങ്കളാഴ്ചയും പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കാരം നടപ്പാക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു.
ട്രയൽ റണ്ണിൽ അപാകത കണ്ടെത്തിയാൽ അത് പരിഹരിച്ചുകൊണ്ടാവും നിർമാണമാരംഭിക്കുമ്പോൾ ഗതാഗത ക്രമീകരണമേർപ്പെടുത്തുക. ഇന്നും നാളെയും ചാലക്കുടി നഗരസഭ ജംഗ്ഷനിലെ പ്രധാന റോഡ് അടച്ചിടുന്നതിനാൽ എറണാകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ സിഗ്നൽ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറുള്ള സർവിസ് റോഡിലേക്ക് പ്രവേശിച്ച് പോകണം.തൃശൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പോട്ട സിഗ്നൽ കടന്ന് സർവീസ് റോഡിലേക്ക് പ്രവേശിച്ച് ചാലക്കുടി നഗരസഭ ജങ്ഷൻ കടന്ന് ഹൈവേയിൽ പ്രവേശിച്ച് പോകേണ്ടതാണ്.
മാള റോഡിൽനിന്നുള്ള ബസ് ഒഴികെ വാഹനങ്ങൾ ചാലക്കുടി ഐ.ടി.ഐ ജങ്ഷനിൽനിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് ബിഎസ്എൻഎൽ ഓഫീസിന് മുൻവശം വഴി ചാലക്കുടി ജംഗ്ഷനിൽ പ്രവേശിക്കണം. മാള ഭാഗത്തുനിന്നുള്ള ബസുകൾ നഗരസഭ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് സർവീസ് റോഡിലൂടെ സൗത്ത് ജംഗ്ഷനിൽ എത്തണം.
മാള ഭാഗത്തുനിന്ന് വരുന്ന ബസ് ഒഴികെ ഹെവി വാഹനങ്ങൾ ചാലക്കുടിയിൽ പ്രവേശിക്കാതെ അഷ്ടമിച്ചിറ വഴിയോ ചാലക്കുടി റെയിൽവേ പാലത്തിനുസമീപത്തെ വെള്ളാഞ്ചിറ റോഡുവഴിയോ പോകണം.ചാലക്കുടിയിൽനിന്ന് മാള റോഡിലേക്കുള്ള ബസ് ഒഴികെ മറ്റുവാഹനങ്ങൾ ചാലക്കുടി ജംഗ്ഷനിൽ നിന്ന് കെഎസ്ആർടിസി-ബിഎസ്എൻഎൽ ഓഫിസ് വഴി മാള റോഡിലേക്ക് പ്രവേശിക്കേണ്ടതും ജംഗ്ഷൻ വഴിയും പോകേണ്ടതാണ്. ബസുകൾ മാത്രം നഗരസഭ ജംഗ്ഷൻ വഴി പോകാം.