കേരളം
ആലപ്പുഴ പക്ഷിപ്പനി; താറാവുകളെ കൊന്നു തുടങ്ങി
ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ താറാവുകളെ കൊന്നു തുടങ്ങി. രോഗബാധിത മേഖലയിലെ 20,471 താറാവുകളെയാണ് കൊല്ലുക. 15 തദ്ദേശ സ്ഥാപനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പക്ഷിപ്പനി പ്രതിരോധ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗ ബാധിത മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 20000 ത്തോളം പക്ഷികളെ കൊല്ലാനാണ് തീരുമാനം. ആദ്യഘട്ടം ഇന്നാരംഭിക്കും. ഇതിനായി എട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
രോഗം പടരുന്നത് തടയാൻ ഹരിപ്പാടിന് പുറമെയുള്ള 15 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ പക്ഷികളുടെ വിപണനവും, കടത്തലും ജില്ല കലക്ടർ നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവരെ പിടികൂടാനായി തഹസീൽദർമാരുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒക്ടോബർ 30വരെ നിരോധിച്ച് ജില്ല കളക്ടർ ഉത്തരവായി. ഈ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ തഹസീൽദാർമാരും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ക്രിസ്തുമസ് ഉൾപ്പടെയുള്ള സീസൺ വിപണനം പ്രതീക്ഷിച്ച കർഷകർക്ക് കനത്ത തിരിച്ചടിയാണ് അപ്രതീക്ഷിതമായി വന്ന പക്ഷിപ്പനി.