കേരളം
ശവസംസ്ക്കാരത്തിന് പകരം സംവിധാനം ; മനുഷ്യാവകാശ കമ്മീഷൻ അടിയന്തിര റിപ്പോർട്ട് തേടി
കോവിഡ് ബാധിതരുടേതുൾപ്പെടെയുള്ള മരണങ്ങൾ കൂടിയതോടെ ജില്ലയിലെ ശ്മശാനങ്ങളിൽ ശവ സംസ്ക്കാരത്തിനുള്ള സംവിധാനം അപര്യാപ്തമായ പശ്ചാത്തലത്തിൽ താത്ക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യത്തെ കുറിച്ച് ജില്ലാകളക്ടർ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തിരുവനന്തപുരത്തെ തൈക്കാട് ശ്മശാനത്തിൽ ശവസംസ്ക്കാരത്തിന് സമയം ബുക്ക് ചെയ്ത് ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് പരാതിയുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 20 ഓളം കോവിഡ് ബാധിതരുടെ മൃതദേഹങ്ങളാണ് തൈക്കാട് ശ്മശാനത്തിൽ സംസ്ക്കരിക്കുന്നത്. 24 മൃതദേഹങ്ങളാണ് നാലു ഫർണസുകളിലായി സംസ്ക്കരിക്കാൻ കഴിയുന്നത്. തുടർച്ചയായ ഉപയോഗം കാരണം യന്ത്രങ്ങൾ മന്ദഗതിയിലായെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം നഗരസഭക്ക് തൈക്കാട് മാത്രമാണ് ശ്മശാനമുള്ളത്. മറ്റുള്ളവ സമുദായ സംഘടനകളുടെ ശ്മശാനങ്ങളാണ്. ഈ സാഹചര്യത്തിലാണ് പകരം സംവിധാനം വേണമെന്ന് ആവശ്യമുയരുന്നത്. കേസ് മേയ് 28 ന് പരിഗണിക്കും.