കേരളം
വനിതാ മജിസ്ട്രേറ്റിന് നേരെ കത്തി വീശി 15കാരൻ
തിരുവനന്തപുരത്ത് കേസ് കേൾക്കുന്നതിനിടെ വനിതാ മജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമിച്ച് 15കാരൻ. ലഹരിക്കടിമപ്പെട്ട വിദ്യാർഥിയെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ പൊലീസ് രാത്രിയിൽ ഹാജരാക്കിയപ്പോഴാണു സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ കയ്യിൽ കുത്തി സ്വയം മുറിവേൽപിച്ചു.
ബഹളം കേട്ട് ചേംബറിനു പുറത്തായിരുന്ന പൊലീസുകാർ ഓടിയെത്തി കുട്ടിയെ കീഴ്പ്പെടുത്തി. തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ജുവനൈൽ ഹോമിലേക്കു മാറ്റി. സംഭവം മജിസ്ട്രേറ്റ് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുഖേന ഹൈക്കോടതിയെ അറിയിച്ചു.
ബുധനാഴ്ച രാത്രി പത്തോടെയാണ് 15കാരനെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ അനീസയുടെ മുൻപാകെ ഹാജരാക്കിയത്. ലഹരിക്കടിമയായ കുട്ടി വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്ന വിവരം അമ്മയാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തണമെന്നും മകനെ ജുവനൈൽ ഹോമിലാക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
തുടർന്നു പൊലീസ് സംഘം വീട്ടിലെത്തി കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. അമ്മ മജിസ്ട്രേറ്റിനോടു സംസാരിക്കുമ്പോഴാണ് കുട്ടി അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് മജിസ്ട്രേറ്റിനെ കുത്താൻ ശ്രമിച്ചത്.
ഡോ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ഹൈക്കോടതി പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദുരമല്ലെന്ന് പരാമര്‍ശിച്ചിരുന്നു. സംവിധാനങ്ങളിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി വിമര്‍ശനം നടത്തിയത്.