Uncategorized
സിക്ക വൈറസ്; തിരുവനന്തപുരത്ത് അതീവ ജാഗ്രത, കൂടുതൽ സാമ്പിളുകൾ പരിശോധിക്കും
സംസ്ഥാനത്ത് സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്‌ത തിരുവനന്തപുരം നഗരസഭാ പരിധിയിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. നഗരത്തിലെ നൂറ് വാർഡുകളിൽ നിന്നായി കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനാണ് തീരുമാനം. തിരുവനന്തപുരം നഗരസഭയ്‌ക്കും ജില്ലാ പഞ്ചായത്തിനും ഇതുസംബന്ധിച്ച് കർശന നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കനത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ് സിക്ക വൈറസ്. കൊതുക് നിർമാർജനത്തിനുളള പ്രവർത്തനം ഊർജിതമാക്കിയെന്ന് നഗരസഭാ ഭരണസമിതി അവകാശപ്പെടുമ്പോൾ മഴക്കാല പൂർവ്വ ശുചീകരണത്തിലടക്കം നഗരസഭയ്‌ക്ക് പാളിച്ചപ്പറ്റിയെന്നാണ് പ്രധാന പ്രതിപക്ഷമായ ബി.ജെ.പി ആരോപിക്കുന്നത്. വൈറസ് പ്രതിരോധത്തിന് കർമ്മപദ്ധതി രൂപീകരിച്ചാണ് ജില്ലാ ഭരണകൂടം മുന്നോട്ട് നീങ്ങുന്നത്. ലാബുകളോട് സിക്ക സംശയമുള്ള കേസുകൾ പ്രത്യേകം റിപ്പോർട്ട് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ആരോഗ്യകേന്ദ്രങ്ങളിൽ പനി ക്ലീനിക്കുകൾ ഉറപ്പാക്കും.തിരുവനന്തപുരത്തെത്തിയ, കേന്ദ്ര ഉന്നതതല സംഘം ഇന്ന് തലസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. രോഗബാധ റിപ്പോര്‍ട്ട് ചെയ്‌ത നഗരസഭാ പരിധിയിലും പാറശാലയിലും ഉൾപ്പടെ സംഘം സന്ദര്‍ശിക്കും. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്ന സംഘം രോഗപ്രതിരോധം സംബന്ധിച്ച് നിർദേശങ്ങൾ നൽകും.ഇന്ന് രാവിലെ 17 പേരുടെ പരിശോധനാഫലം പൂന്നെയിൽ നിന്ന് പുറത്തുവന്നു.
ഗർഭാവസ്ഥയിൽ സിക്ക സ്ഥിരീകരിച്ച യുവതിയുടെ സ്വദേശമായ പാറശാലയിൽ നിന്നുൾപ്പെടെയുളളവരുടെ ഫലമാണ് പുറത്തുവന്നത്. എല്ലാം നെഗറ്റീവാണ്. കൂടുതൽ പേരുടെ ഫലം വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നഗരസഭാ പരിധിയിൽ ഉൾപ്പടെ ഇനിയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.