കേരളം
വടക്കൻ കേരളത്തിൽ മഴയ്ക്ക് ശമനം; 11 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും സംസ്ഥാനത്ത് ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും രണ്ടു ദിവസം കൂടി തുടരും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങി തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തെത്തുമെന്നും ചൊവ്വാഴ്ച രാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, മഹുവ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
തിരുവനന്തപുരം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേ സമയം പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ജലനിരപ്പ് 419 മീറ്ററിലേക്ക് എത്തിയതേ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 419.41 മീറ്ററിനു മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. ശക്തമായ മഴയേ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സഹാചര്യത്തിലാണ് തീരുമാനം.
വെള്ളം തുറന്നു വിടുന്നതിനാല്‍ ചാലക്കുടി പുഴയുടെ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. കുളിക്കുന്നതിനോ മത്സ്യബന്ധനത്തിനോ മറ്റ് അനുബന്ധ പ്രവര്‍ത്തികള്‍ക്കോ പുഴയില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. 424 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.