കേരളം
മുല്ലപ്പെരിയാറിൽ ആശങ്ക; അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു, ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം!!
ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കും.
142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കി ഷട്ടറുകള്‍ തുറക്കും. അണക്കെട്ടിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂം തുറക്കാനും നിര്‍ദ്ദേശം നല്‍കി.
തമിഴ്നാട്ടിലെ വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാല്‍ നിലവില്‍ തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ട് പോകുന്നില്ല. ജലനിരപ്പ് കുറക്കാന്‍ കൂടുതല്‍ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
1961 ന് ശേഷം കേരളത്തിൽ വീണ്ടും ആശങ്കയുടെ വഴിയൊരുക്കിയത് 1990കളുടെ രണ്ടാം പകുതിയിൽ മുല്ലപ്പെരിയാർ ഡാമിൽകണ്ട ചോർച്ചയാണ്. ആ ചോർച്ച സംബന്ധിച്ച ആശങ്ക കേരളത്തിൽ വലിയ വിഷയമായി മാറി. അന്ന് എൽ ഡി എഫ് കൺവീനറായിരന്ന വി എസ് അച്യുതാനന്ദൻ ഡാം സന്ദർശിക്കുകയും ഈ വിഷയത്തെ കുറിച്ച് നിലപാട് വ്യക്തമാക്കുകയും ചെയ്തു. അന്ന് ഭരിച്ചിരുന്ന എൽ ഡി എഫ് സർക്കാരും ഈ വിഷയത്തിൽ ഇടപെട്ടു. ഇതോടെ മുല്ലപ്പെരിയാർ ഡാം വീണ്ടും സജീവ വിഷയമായി മാറി. പിന്നീട് കേരളവും തമിഴ് നാടും തമ്മിലുള്ള വലിയ തർക്കങ്ങളിലൂടെയും വിവാദങ്ങളിലുടെയും കേസുകളിലൂടെയും ഡാം ഒഴുകി.
ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ് നാട് ആവശ്യമുന്നയിക്കും ജലനിരപ്പ് കുറയ്ക്കാൻ അനുമതി വേണമെന്ന കേരളം ആവശ്യപ്പെടുകയും ചെയ്തുതുടങ്ങി. ഡാമിലെ നിയന്ത്രണം സംബന്ധിച്ച് അവകാശ തർക്കങ്ങളും ഉടലെടുത്തു. സംസ്ഥാന്തര ജലതർക്കം കോടതി കയറി. മുല്ലപ്പെരിയാർ വിഷയം പഠിക്കാൻ കേന്ദ്ര ജലകമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പടെയുള്ള മൂന്ന് പേരെ നിയോഗിച്ചുള്ള കമ്മിറ്റിയെ സുപ്രീം കോടതി 2006 ൽ നിയോഗിച്ചു. പിന്നീട് 2010 ൽ എ എസ് ആനന്ദ് കമ്മിറ്റിയെ നിയോഗിച്ചു.
2014 മെയ് 7 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി തമിഴ്നാടിന് അനുകൂലമായി വന്നു. ഈ വിധി കേരളത്തിന് പ്രതികൂലമായിരുന്നു. 136 അടിയിൽ നിന്നും 142 അടിയിലേയ്ക്ക് ജലനിരപ്പ് ഉയർത്താമെന്നും, അണക്കെട്ടിന്റെ നിരീക്ഷണത്തിന് ഒരു മൂന്നംഗ സമിതിയെ നിയോഗിക്കാമെന്നും അന്നത്തെ സുപ്രീംകോടതി വിധിയിൽ പറഞ്ഞു.