കേരളം
സിപിഎമ്മിന്റെ സൈബര്‍ഗ്രൂപ്പുകളില്‍ ചേര്‍ത്തലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കൊല്ലണമെന്ന് ശബ്ദസന്ദേശം
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കൊല്ലണമെന്ന് ശബ്ദസന്ദേശത്തെ തുടർന്ന് ബിജെപി പരാതി നല്‍കി. ചേര്‍ത്തലയിലെ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ജ്യോതിസിനെ കൊല്ലണമെന്ന ശബ്ദ സന്ദേശമാണ് ലഭിച്ചത്. സിപിഎമ്മിന്റെ സൈബര്‍ഗ്രൂപ്പുകളിലാണ് സന്ദേശം ആദ്യം എത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ ഏത് സമയത്തും ബിജെപിയിലേക്ക് ചാടുമെന്നും ഇവരെ വിശ്വസിക്കരുതെന്നുമാണ് നമ്മള്‍ വീടുകളില്‍ പ്രചരിപ്പിക്കുന്നതെന്നും ഇതിന് വിരുദ്ധമായി ജ്യോതിസ് പോയത് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയെന്നും അതുകൊണ്ട് ജ്യോതിസിനെ കൊല്ലാന്‍ പറ്റുമോ എന്നുമായിരുന്നു സന്ദേശം.
സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് എന്‍ഡിഎ നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് മാപ്പറമ്പില്‍ എസ്പിക്ക് പരാതി നല്‍കി. ഇത്തരത്തിലൊരു സന്ദേശം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ സ്ഥാനാര്‍ത്ഥിയെ അപായപ്പെടുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനയാണെന്നും ജ്യോതിസിന് സംരക്ഷണം നല്‍കണമെന്നുമാണ് പരാതിയിലൂടെ ആവശ്യപ്പെട്ടത്.
ഇലക്ഷന്‍ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് സിപിഎമ്മിന്റെ മരുത്തോര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗവും തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അഡ്വ.പി.എസ്. ജ്യോതിസ് എന്‍ഡിഎയിലെത്തിയത്.
തലേ ദിവസം വരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായിരുന്ന ജ്യോതിസിന്റെ അപ്രതീക്ഷിത നീക്കം നേതൃത്വത്തിന് തിരിച്ചടിയായിരുന്നു. നിരവധി സിപിഎമ്മുകാരാണ് ജ്യോതിസിന് പിന്തുണയുമായി എത്തിയത്. ജ്യോതിസിന്റെ കുടുംബത്തിനെതിരെയും സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണങ്ങള്‍ നടത്തിയിരുന്നു.