കേരളം
വന്ദേഭാരത് ഫ്ലാഗ് ഓഫ്: എൻ എ നെല്ലിക്കുന്നിന് സംസാരിക്കാൻ അവസരമില്ല, നേതാക്കൾക്ക് സ്റ്റേജിൽ ഇടമില്ല; പ്രതിഷേധം
കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രതിഷേധം. കാസർകോട് വെച്ച് നടന്ന ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ മുനീർ എന്നിവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലന്നും പരാതി ഉയർന്നിട്ടുണ്ട്. ഡിആർഎം അരുൺ കുമാർ ചതുർവേദിയെ സ്റ്റേജിലെത്തി ഇവർ പ്രതിഷേധം അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ഓണ്‍ലൈനായി ചെയ്ത ചടങ്ങിൽ പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി രാവിലെ കാസർകോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന പുതിയ വന്ദേ ഭാരത് വൈകിട്ട് ഇവിടെ നിന്ന് പുറപ്പെട്ട് രാത്രിയോടെ കാസർകോടെത്തുന്ന നിലയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുക. 7.55ന് ട്രെയിൻ കണ്ണൂരെത്തും. ചെയർകാറിന് 445 രൂപയു എക്സിക്യൂട്ടീവ് ചെയർകാറിന് 840 രൂപയുമാണ് കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക്. 8.57നാണ് ട്രെയിൻ കോഴിക്കോടെത്തുക. തിരൂരിൽ 9.22ന് ട്രെയിൻ ഓടിയെത്തും. 9.58ന് ട്രെയിൻ ഷൊർണൂരെത്തും. 10.38 നാണ് ട്രെയിൻ തൃശ്ശൂരെത്തുക.
എറണാകുളത്ത് 11.45ന് ട്രെയിനെത്തും. ഉച്ചയ്ക്ക് 12.32നാണ് ആലപ്പുഴയിൽ എത്തുക. 1.40ന് ട്രെയിൻ കൊല്ലത്തും 3.05 ന് ട്രെയിൻ തിരുവനന്തപുരത്തും എത്തും. 1555രൂപയാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെയർകാർ നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാറിൽ 2835 രൂപയാകും ടിക്കറ്റ് നിരക്ക്. 8 മണിക്കൂറും 5 മിനുട്ടുമാണ് കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്താൻ എടുക്കുന്ന സമയം. തിരിച്ച് വൈകീട്ട് 4.05ന് ട്രെയിൻ കാസർകോടേക്ക് പുറപ്പെടും. എറണാകുളത്ത് 6.35ന് വന്ദേ ഭാരത് എത്തും. 8.52ന് തിരൂരിലെത്തും. 9.23ന് ട്രെയിൻ കോഴിക്കോടെത്തും.10.24ന് കണ്ണൂരിലും 11.58ന് കാസർകോടും എത്തിച്ചേരും.