കേരളം
കേരളത്തിൽ കാട്ടുപോത്ത് ആക്രമണത്തിൽ രണ്ട് മരണം
സംസ്ഥാനത്ത് എരുമേലി കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ രണ്ട് മരണം. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് മരണപ്പെട്ടത്. സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു. പ്രദേശത്ത് ഹർത്താൽ ആഹ്വാനം ചെയ്യാൻ പഞ്ചായത്ത്.
മരിച്ച ഒരാൾ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. രണ്ടാമത്തെ ആൾ തോട്ടത്തിൽ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തോമസും മരണത്തിന് കീഴടങ്ങി.സംഭവത്തെ തുടര്‍ന്ന് പൊലീസും വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റ് സുബി സണ്ണി, വാർഡ് അംഗം ജിൻസി എന്നിവർ സംഭവസ്ഥലത്തുണ്ട്.
ആക്രമണകാരിയായ കാട്ടുപോത്തിനെ ഉടൻതന്നെ വെടിവെച്ച് കൊല്ലാൻ ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ കളക്ടർ അടിയന്തരമായി ഉത്തരവിടണമെന്ന് കിഫ ആവശ്യപ്പെട്ടു.
അതേസമയം ചാലക്കുടി മേലൂർ ജനവാസ മേഖലയിലും കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്താണ് കാട്ടുപോത്തിറങ്ങിയത്. പ്രദേശവാസികൾ ബഹളം വെച്ചതോടെ പോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. ആളുകളെ ആക്രമിക്കുകയോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു.