കേരളം
കൊച്ചിയിൽ വൻ ലഹരിവേട്ട: ഫ്ളാറ്റിൽ നിന്നും പെൺകുട്ടിയടക്കം മൂന്ന് പേർ അറസ്റ്റിൽ
കൊച്ചിയിലെ ഫ്ളാറ്റിൽ വൻ ലഹരിവേട്ട. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശിയായ സമീർ, എറണാകുളം സ്വദേശികളായ അജ്മൽ സഫർ, ആര്യ എന്നിവർ പോലീസിന്റെ പിടിയിലായത്.
ലഹരികടത്ത് തടയുന്നതിനായി കൊച്ചി സിറ്റി പോലീസ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്‌സ്ആപ്പ് നമ്പറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഫ്ളാറ്റിലെത്തി അന്വേഷണം നടത്തിയത്. പിടിയിലായ ആര്യ, സമീർ, റസാഖ് എന്നിവരിൽ നിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. 46 ഗ്രാം എംഡിഎംഐയും ഒന്നര കിലോഗ്രാം ഹാഷിഷ് ഓയിലും 350 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്നും കണ്ടെടുത്തു.
പിടിയിലായ സമീർ കൊച്ചിയിൽ വർഷങ്ങളായി ഹോട്ടൽ, സ്‌റ്റേഷനറി കട നടത്തിവരികയാണ്. ഇതിന്റെ മറവിലാണ് ബംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നും നേരിട്ട് കൊണ്ടുവരുന്ന ലഹരി മരുന്നുകൾ മൂന്നംഗ സംഘം വിൽപ്പന നടത്തിയത്. മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായി കൊച്ചി പോലീസ് കമ്മീഷ്ണർ അറിയിച്ചു.