Covid 19
മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി
ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. വയനാട് കൽപറ്റ മൂപ്പൈനാട് സ്വദേശി സുമേഷ് വി എസിന്‍റെ മൃതദേഹമാണ് ഏറ്റവും ഒടുവിലായി തിരിച്ചറിഞ്ഞത്. അപകടത്തിൽ മരിച്ച മറ്റൊരു വയനാട് സ്വദേശിയായ ജോമിഷ് ജോസഫിന്‍റെ മൃതദേഹം ഇന്ന് ഉച്ചയോടെ കൽപ്പറ്റയിലെ വീട്ടിലെത്തിക്കും. വൈകിട്ടാണ് സംസ്‌കാരം.
കോട്ടയം സ്വദേശിയായ സാസിൻ ഇസ്‌മായേലിന്‍റെ മൃതദേഹം മുംബയ് ജെ ജെ ആശുപത്രി മോർച്ചറിയിലാണ്. എണ്ണപ്പാടത്തുണ്ടായ അപകടത്തിൽ ആകെ മരണം 49 ആയി. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 25 പേർക്കായി തിരച്ചിൽ തുടരുകയാണ്. 188പേരെ ഇതുവരെ നാവികസേന രക്ഷപെടുത്തി. ചൊവാഴ്ച്ചയാണ് ടൗട്ടെ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ മുംബയ് ഹൈ റിഗിലെ ബാര്‍ജുകൾ അപകടത്തില്‍പ്പെട്ടത്.
അതേസമയം മുംബൈയിൽ അപകടത്തിനിരയായ ബാർജിലെ ക്യാപ്റ്റനെതിരെ കേസ്. നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ക്യാപ്റ്റൻ അവഗണിച്ചെന്ന് എഫ്ഐആർ. ബാർജിലെ എഞ്ചിനീയറുടെ പരാതിയിലാണ് കേസെടുത്തത്. ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നാണ് ബാർജ് മുങ്ങി അപകടം ഉണ്ടായത്.
ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷാണ് മരിച്ചത്. വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ (29) എന്നിവരാണ് മരിച്ച മറ്റു രണ്ടു മലയാളികള്‍. കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകന്‍ സനീഷ് ജോസഫിനെ (35) കാണാതായിട്ടുമുണ്ട്.ഇതുവരെ 49 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്നാണ് സംശയിക്കുന്നത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.