കേരളം
വിവാദങ്ങൾക്കിടെ ദി കേരള സ്റ്റോറി റിലീസ് ഇന്ന്
ഏറെ വിവാദങ്ങൾക്കിടെ ദി കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ആദ്യ ദിനം 21 തിയേറ്ററുകളിലാണ് പ്രദർശനമുള്ളത്. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരിസ്‌പ്ലെക്‌സിലാണ് ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം. അതിനിടെ സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ സെന്‍റർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി വിശദീകരണം തേടിയിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ സിബിഎഫ്സി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. സിനിമ അടിയന്തരമായി സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കേസ് നേരത്തെ പരിഗണിച്ചപ്പോൾ കോടതി പറഞ്ഞത്. സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്നും ട്രെയിലർ മാത്രം പുറത്തുവന്ന ഘട്ടത്തിൽ ഹർജിക്കാരനോട് കോടതി ചോദിച്ചിരുന്നു. ഇസ്ലാമിക് ഗേൾസ് ഓർഗനൈസേഷന്‍റേതടക്കം വിവിധ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
‘ദി കേരള സ്റ്റോറി’ സിനിമയ്ക്കെതിരായ ഹര്‍ജികള്‍ റിലീസിന് മുൻപ് പരിഗണിക്കാന്‍ കേരള ഹൈക്കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. സിനിമയില്‍ അഭിനയിച്ച താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും അധ്വാനത്തെ പറ്റി ആലോചിക്കണമെന്നും, സിനിമയെക്കുറിച്ച് പറയുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചിത്രം നല്ലതാണോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം. സിനിമയിലുള്ളതെല്ലാം യാഥാർത്യമായ കാര്യങ്ങളാണ് എന്നാണ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുടെ വാദം. ചിത്രം റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിൽ ജാഗ്രത നിർദേശം നൽകി. ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുണ്ടായിരുന്നു.
അതിനിടെ സിനിമയുടെ ട്രെയിലറിന് താഴെ നല്‍കിയിരിക്കുന്ന വിവരണത്തില്‍ നിര്‍മ്മാതാക്കള്‍ തിരുത്തല്‍ വരുത്തിയിരുന്നു. ഏപ്രില്‍ 26ന് റിലീസ് ചെയ്ത ട്രെയ്‌ലറിന് ഒപ്പം നല്‍കിയിരുന്നത് കേരളത്തിലെ 32,000 പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ക്കുന്ന കഥ എന്നായിരുന്നു. എന്നാല്‍ ഇത് തിരുത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥകളുടെ സമാഹാരമാണ് കേരള സ്റ്റോറി എന്നാണ് മാറ്റിയിരിക്കുന്നത്.