കേരളം
വാക്സീൻ വാങ്ങാൻ സ്വകാര്യ ആശുപത്രികൾക്ക് 126 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ വാങ്ങി നൽകുന്നതിനായി നടപടികൾ ആരംഭിച്ച് സർക്കാർ. ഇതിനായി സർക്കാർ 126 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ പണം നൽകുക.
മെഡിക്കൽ സർവീസസ് കോർപറേഷനാണ് വാക്സിൻ വാങ്ങി നൽകേണ്ട ജോലി. 20 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ വാങ്ങി നൽകാനാണ് തുക അനുവദിച്ചത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ വാക്സിൻ വാങ്ങുക.
വാക്സിന്റെ തുക പിന്നീട് സ്വകാര്യ ആശുപത്രികളിൽ നിന്ന് സർക്കാർ ഈടാക്കും. മെഡിക്കൽ സർവീസസ് കോർപറേഷനും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കുമാണ് ഈ തുക തിരിച്ച് ഈടാക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. നിലവിൽ വാക്സിൻ വിതരണം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലാണ് സർക്കാർ വാങ്ങുന്ന വാക്സിനും എത്തിക്കുക.
മൂന്നാം തരംഗ സാധ്യതയും രോഗികളുടെ എണ്ണം കൂടാനുള്ള സാഹചര്യവും നിലനിൽക്കെയാണ് കൂടുതൽ സ്വകാര്യ ആശുപത്രികളെ കൂടി വാക്സിൻ യജ്‍ഞത്തിൽ പങ്കാളികളാക്കുന്നത്.